ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിനെക്കുറിച്ച് ജനങ്ങൾ സംസ്ഥാന സർക്കാരുകളോടാണ് ചോദിക്കേണ്ടതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വില കുറയണമെങ്കിൽ സർക്കാരുകൾ മൂല്യവര്‍ധിത നികുതി (വാറ്റ്) കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജി എസ് ടി കൗൺസിൽ തീരുമാനം കൈക്കൊള്ളുന്നതുവരെ പെട്രോളും ഡീസലും ജി എസ് ടിയുടെ പരിധിയിലാക്കാൻ സാധിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിലെ വാർത്താസമ്മേളനത്തിലാണ് നിർമല സീതാരാമൻ ഇന്ധനവില വർദ്ധനവിനെക്കുറിച്ച് പ്രതികരിച്ചത്.
ഇന്ധനവില കുത്തനെ ഉയർന്നതിന് പിന്നാലെ കടുത്ത വിമർശനം ഉയർന്നതോടെ കേന്ദ്രം പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി അഞ്ച് രൂപയും ഡീസൽ തീരുവ പത്ത് ശതമാനവുമായി കുറച്ചിരുന്നു. കേന്ദ്രത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി കുറച്ചെങ്കിലും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇതിന് തയ്യാറായിരുന്നില്ല. വർദ്ധിപ്പിച്ച നികുതി കേന്ദ്രം തന്നെ കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സംസ്ഥാനം ഇതുവരെ നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്നും വിലവർദ്ധനയ്ക്ക് കാരണം കേന്ദ്രത്തിന്റെ നടപടികളാണെന്നുമാണ് കേരളം ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |