കൊച്ചി: കൊവാക്സിന് രാജ്യാന്തര തലത്തിൽ അംഗീകാരമില്ലെന്ന പേരിൽ വിദേശത്തെ ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിന് കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വമില്ലേയെന്ന് ഹൈക്കോടതി. സൗദിയിൽ കൊവാക്സിന് അംഗീകാരമില്ലെന്ന കാരണത്താൽ തനിക്കു മൂന്നാം ഡോസ് ആയി കൊവിഷീൽഡ് വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളിയും കണ്ണൂർ സ്വദേശിയുമായ ഗിരികുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഇതു വാക്കാൽ ചോദിച്ചത്.
കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ കേരളത്തിലേക്ക് മടങ്ങിയെത്തിയ ഹർജിക്കാരൻ കൊവാക്‌സിൻ രണ്ടു ഡോസും എടുത്തിരുന്നു. പിന്നീടാണ് സൗദിയിൽ കൊവാക്സിന് അംഗീകാരമില്ലെന്ന് അറിഞ്ഞത്. തുടർന്നാണ് കൊവിഷീൽഡ് വാക്സിൻ അധിക ഡോസായി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കോവാക്സിന് അടുത്തിടെ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നു. എന്നാൽ സൗദിയിൽ ഇനിയും അംഗീകാരം ലഭിച്ചിട്ടില്ലെന്നു ഹർജിക്കാരന്റെ വാദിച്ചു. ഹർജിക്കാരന് മൂന്നാം ഡോസായി കൊവിഷീൽഡ് വാക്സിൻ നൽകണമെന്ന് നിർദ്ദേശിക്കാനാവില്ലെന്ന് ഹർജിയിൽ ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ഇതൊരു വലിയ പ്രശ്നമാണ്. മൗലികാവകാശങ്ങളുടെ ലംഘനവും. ഇന്ത്യയിലിപ്പോൾ രണ്ടു വിഭാഗം പൗരന്മാരുണ്ട്. ഇവരിൽ കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് വിദേശങ്ങളിൽ പോകാൻ കഴിയുമ്പോൾ കൊവാക്സിൻ എടുത്തവർക്ക് നിഷേധിക്കപ്പെടുന്നു. ഇതു പരിഹരിക്കാൻ സർക്കാരിന് ഉത്തരവാദിത്വമില്ലേ? - ഹൈക്കോടതി ചോദിച്ചു.
എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യാന്തര അംഗീകാരം നോക്കി നിൽക്കുകയെന്നതു പ്രായോഗികമായിരുന്നില്ലെന്നും ലോകാരോഗ്യ സംഘടന കൊവാക്സിൻ അംഗീകരിച്ചതോടെ പല രാജ്യങ്ങളും ഇതിനു അംഗീകാരം നൽകിയെന്നും കേന്ദ്ര സർക്കാരിനു വേണ്ടി അസി. സോളിസിറ്റർ ജനറൽ വിശദീകരിച്ചു. തുടർന്ന് സൗദിയിൽ അംഗീകാരം ലഭിക്കുന്ന കാര്യത്തിൽ വിശദീകരണം അറിയിക്കാൻ നിർദ്ദേശിച്ച് ഹർജി ഈ മാസം 25നു പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |