കോഴിക്കോട്: മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ രണ്ട് കോൺഗ്രസ് നേതാക്കന്മാരെ ഡി സി സി സസ്പെൻഡ‌് ചെയ്തു. സംഭവത്തിലെ പ്രധാന പ്രതിയും ചേവായൂർ ബാങ്ക് പ്രസിഡന്റുമായ പ്രശാന്ത് കുമാറിനേയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജീവൻ തിരുവച്ചിറയെയുമാണ് സസ്‌പെൻഡ് ചെയ്തത്. ഇരുവരും ശനിയാഴ്ച നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് ഡി സി സി നിയമിച്ച അന്വേഷണ കമ്മിറ്റി കണ്ടെത്തി. ഗ്രൂപ്പ് യോഗത്തിന് നേതൃത്വം നൽകിയ ഡി സി സി മുൻ പ്രസിഡന്റായിരുന്ന യു രാജീവനോട് പരസ്യമായി മാപ്പ് പറയാനും ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ മാദ്ധ്യമ പ്രവർത്തകർ അടക്കമുള്ളവർക്കെതിരെ അസഭ്യവർഷം ഉണ്ടായ സംഭവത്തിൽ ജാഗ്രത പുലർത്താതിരുന്നതിനാലാണ് രാജീവനെതിരെ നടപടി എടുത്തിരിക്കുന്നത്. ഇതിനു പുറമേ അക്രമകാരികൾക്ക് ഒപ്പമുണ്ടായിരുന്ന ഡി സി സി ജനറൽ സെക്രട്ടറി സുരേഷിന് പരസ്യ താക്കീതും നൽകും.
ഇന്നലെ രാത്രിയോടെ ഡി സി സി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടും ശുപാർശയും കെ പി സി സി പ്രസിഡന്റിന് കൈമാറിയിരുന്നു. പ്രസിഡന്റ് കെ സുധാകരന്റെ നിർദ്ദേശപ്രകാരമാണ് നടപടി. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളായ സിവി കുഞ്ഞികൃഷ്ണന്‍റെയും ജോണ്‍ പൂതക്കുഴിയുടെയും നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് ഡിസിസി പ്രസിഡണ്ടിന് റിപ്പോർട്ട് നൽകിയത്. ആക്രമണത്തിനിരയായ മാദ്ധ്യമപ്രവർത്തകർ, പ്രസ് ക്ലബ് ഭാരവാഹികൾ എന്നിവരിൽ നിന്ന് കമ്മീഷൻ വിശദമായി മൊഴിയെടുത്തിരുന്നു. ഇതിനു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികൾക്കു വേണ്ടിയുള്ള തെരച്ചിൽ നടക്കുകയാണെന്നും വീടുകളിൽ വരെ റെയ്ഡ് നടത്തിയെന്നും പൊലീസ് പറഞ്ഞു. എത്രയും വേഗം കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് കോഴിക്കോട് കസബ പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |