ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിറുത്തണമെന്നും, അണക്കെട്ടിൽ വിള്ളലുകളുണ്ടെന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും വാദിച്ച് തമിഴ്നാട് പുതിയ സത്യവാങ്മൂലം നൽകി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് തമിഴ്നാടിനെ തടയുകയാണെന്ന വാദവും ആവർത്തിച്ചു. 22ന് സുപ്രീംകോടതി കേസ് പരിഗണിക്കും.
152 അടി ജലനിരപ്പുയർന്നാലും അണക്കെട്ട് താങ്ങുമെന്ന് പൂനെയിലെ സെൻട്രൽ വാട്ടർ ആന്റ് പവർ ആന്റ് റിസർച്ച് സ്റ്റേഷൻ(സി.ഡബ്ള്യൂ.പി.ആർ.എസ്) കണ്ടെത്തിയതാണ്. അണക്കെട്ടിൽ വിദഗ്‌ദ്ധ സമിതികൾ വിള്ളലുകൾ കണ്ടെത്തിയിട്ടില്ല. കേന്ദ്ര ജലകമ്മിഷന്റെ നിർദ്ദേശ പ്രകാരം 142 അടിയായി ജലനിരപ്പ് നിശ്ചയിച്ച റൂൾ കർവ് നടപ്പാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും കേരളം ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതിപരത്താൻ ശ്രമിക്കുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇടുക്കിയും മുല്ലപ്പെരിയാറും ഇന്ന് അടച്ചേക്കും
തൊടുപുഴ: കേന്ദ്ര ജലകമ്മിഷന്റെ നിലവിലെ റൂൾലെവൽ ഇന്ന് മാറുന്നതിനാൽ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ തുറന്നിരിക്കുന്ന ഷട്ടറുകൾ ഉടൻ അടച്ചേക്കും. നാളെ മുതൽ നിലവിൽ വരുന്ന പുതിയ റൂൾലെവൽ പ്രകാരം അനുവദനീയമായ പൂർണ സംഭരണ ശേഷിയിലേക്ക് ഇരു ഡാമുകളുടെയും ജലനിരപ്പ് ഉയർത്താനാകും. മുല്ലപ്പെരിയാർ ഡാമിൽ 142 അടി വെള്ളമാണ് നാളെ മുതൽ നവംബർ 30 വരെ സംഭരിക്കാനാകുക. നിലവിലെ ജലനിരപ്പ് 140.90 അടിയാണ്. ജലനിരപ്പ് 141 അടിയെത്തിയതോടെയാണ് വ്യാഴാഴ്ച രാവിലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നാല് സ്പിൽവേ ഷട്ടറുകൾ രണ്ട് ഘട്ടമായി തുറന്നത്. പിന്നാലെ രാത്രി 10.30ന് രണ്ടെണ്ണം അടച്ചു. ഇന്നലെ രാവിലെയും ഉച്ചയോടെയുമായി തുറന്നിരുന്ന ഒരു ഷട്ടർ അടച്ചു. പരമാവധി വെള്ളം അണക്കെട്ടിൽ നിലനിറുത്താനാണ് തമിഴ്നാട് ശ്രമിക്കുന്നത്. മുല്ലപ്പെരിയാർ തുറന്നതിന് പിന്നാലെയാണ് ഇടുക്കി സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ 40 സെ.മീ. ഉയർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |