കൊച്ചി: കൊവിഡ്കാലത്തെ പ്രതിസന്ധിക്കിടയിലും ദേശീയ പുരസ്‌കാരം നേടാനായതിന്റെ സന്തോഷത്തിലാണ് നാടൻപാട്ട് കലാകാരൻ രജീഷ് മുളവുകാട്. ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ 2021ലെ കലാശ്രീ ദേശീയ പുരസ്‌കാരമാണ് രജീഷിനു ലഭിച്ചത്. ഡിസംബർ 11ന് ഡൽഹിയിൽ പുരസ്കാരം ഏറ്റുവാങ്ങും.
30 വർഷത്തിലേറെയായി കലാരംഗത്തുള്ള രജീഷ് 15വർഷമായി പൂർണസമയ നാടൻപാട്ട് കലാകാരനാണ്. സ്വദേശത്തും വിദേശത്തും 2,000ലേറെ വേദികളിലായി പതിനായിരക്കണക്കിന് ആസ്വാദകർക്ക് നാടൻപാട്ടിന്റെ നാദവിസ്മയം ഒരുക്കി. തമിഴ്‌നാട്, ഡൽഹി, മഹാരാഷ്ട്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലും അബുദാബി, ദുബായ്, അജ്മാൻ, ബെഹ്‌റിൻ, മസ്‌കറ്റ്, ഷാർജ തുടങ്ങി ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലെ ടാൻസാനിയയിലും രജീഷ് നേതൃത്വം നൽകുന്ന പാണ്ഡവാസ് കൊച്ചി എന്ന ട്രൂപ്പ് പരിപാടി അവതരിപ്പിച്ചു.
അഞ്ചുപേരിൽ നിന്ന് തുടങ്ങിയ കൂട്ടായ്‌മയിലിപ്പോൾ 18 പേരുണ്ട്. എല്ലാവരും 15വർഷത്തിലേറെയായി നാടൻപാട്ട് രംഗത്തുള്ളവരാണ്.
പി.എസ്. ബാനർജിയെയും ഒ.ജെ. കുട്ടപ്പനെയുമെല്ലാം ഏറെ ഇഷ്ടപ്പെടുന്ന രജീഷ് ഉഷ ഉതുപ്പ്, ഇന്ദ്രൻസ്, കാവാലം ശ്രീകുമാർ, അഫ്‌സൽ, ജാസി ഗിഫ്റ്റ്, ഉത്തര ഉണ്ണി തുടങ്ങിയവർക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. 2018ലെ പ്രളയകാലം മുതൽ വേദികൾ കുറഞ്ഞു. കൊവിഡ് പ്രതിസന്ധി കൂടിയായതോടെ പരിപാടികളില്ലാതായി. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം ലോഡ്ജ് നടത്തിപ്പുകാരനായി. മനസപ്പോഴും നാടൻപാട്ട് വേദികളിലായിരുന്നു. വേദികൾ തിരിച്ചു വരുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ രജീഷിന് ഫോക്‌ലോർ അക്കാഡമി യുവപ്രതിഭാ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: വിജി. മക്കൾ: ആദിത്യൻ അർജുൻ.
"നാടൻപാട്ട് കലാകാരന്മാർക്ക് പലപ്പോഴും അവഗണനയാണ്. അത് ദു:ഖകരമാണ്. അന്യംനിന്നു പോകുന്ന നാടൻ കലാരൂപങ്ങളെയും നാടൻ പാട്ടുകളെയും കണ്ടെത്തി പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയാണ് ലക്ഷ്യം."
രജീഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |