മാള: ഏത് തരം കൃഷി ചെയ്യുന്നവർക്കും 10,000 രൂപ വരെ പ്രതിമാസ പെൻഷനുള്ള പദ്ധതികളുമായി കർഷക ക്ഷേമ ബോർഡ് ഒരു മാസത്തിനകം പ്രവർത്തനമാരംഭിക്കും. 35 ലക്ഷം കർഷകരെ ക്ഷേമനിധിയിൽ അംഗങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ ഡിസംബറിൽ അപേക്ഷ സ്വീകരിച്ചേക്കും.
അംശദായം അടയ്‌ക്കുന്ന മുറയ്ക്ക്, ഏത് കൃഷി ചെയ്യുന്നവർക്കും 60 വയസ് കഴിയുമ്പോൾ 3,500 മുതൽ 10,000 രൂപ വരെയാണ് പെൻഷൻ. നിലവിലെ കർഷക ക്ഷേമനിധി ബോർഡും അതിലെ അംഗങ്ങളെയും ക്ഷേമ ബോർഡിൽ ലയിപ്പിക്കും. അഞ്ച് വർഷമെങ്കിലും വിഹിതം അടച്ചവർക്കാണ് പെൻഷൻ.
തൃശൂർ ആസ്ഥാനമായ ബോർഡിന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ സബ്ഓഫീസുകളുണ്ട്. 14 ജില്ലകളിൽ നിന്നും ബോർഡിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. കർഷകരുടെ വിഹിതം സ്വീകരിക്കാൻ കേരള ബാങ്കിനാകും ചുമതല. കർഷകർക്ക് കുറഞ്ഞത് 100 രൂപ അടയ്ക്കാം. സർക്കാരിന്റെ വിഹിതം 250 രൂപയാണ്. കൂടുതൽ അടച്ചാൽ തുകയ്ക്ക് ആനുപാതികമായ തുകയും നീണ്ട കാലയളവ് കണക്കാക്കി പെൻഷനും ലഭിക്കും. ആരോഗ്യ- ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ - വിദ്യാഭ്യാസ- മരണാനന്തര ധനസഹായം എന്നിവയും ലഭിക്കും. ഇൻഷ്വറൻസ് ഏർപ്പെടുത്താനുള്ള ചർച്ചകളും നടക്കുന്നു. സപ്ലൈകോ വഴി സംഭരിക്കുമ്പോൾ ഒരു ശതമാനം സെസ് ഏർപ്പെടുത്തി അതിൽ നിന്നുള്ള 100 കോടിയും ബോർഡിലേക്ക് മാറ്റും.
ക്ഷേമനിധി ആനുകൂല്യം
18 മുതൽ 55 വയസ് വരെയുള്ള കർഷകർക്ക്
5 സെന്റ് മുതൽ 5 ഏക്കർ വരെ കൃഷി ചെയ്യുന്നവർക്ക്
പാട്ടക്കരാർ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക്
ക്ഷീര കർഷകൻ ഉൾപ്പെടെ ഏതുതരം കൃഷി ചെയ്യുന്നവർക്കും
കുടുംബപെൻഷൻ (പെൻഷനർ മരണപ്പെട്ടാൽ കുടുംബത്തിന്)
'കർഷക സംഘടനകൾ വഴിയും നേരിട്ടും ഓൺലൈനായും അപേക്ഷിക്കാം. ഓൺലൈനായും വിഹിതം അടയ്ക്കാം'.
-കെ.വി. വസന്ത് കുമാർ
കർഷക ക്ഷേമബോർഡംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |