ആലുവ: സ്‌കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചുവീഴ്‌ത്തിയ ശേഷം നിറുത്താതെ പോയ നാഷണൽ പെർമിറ്റ് ലോറി രണ്ടര കിലോമീറ്റർ അകലെ പാലത്തിന്റെ കൈവരിയും ഇരുമ്പ് നടപ്പാലവും തകർത്ത് മറിഞ്ഞു. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരായ കുട്ടമശേരി ചാലക്കൽ ഭാഗത്ത് താമസിക്കുന്ന ചെങ്ങമനാട് പനയക്കടവ് സ്വദേശി ഹാഷിം, ഭാര്യ ഫാത്തിമ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ലോറി ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ഭജാനന്ദ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇയാളെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ ഒന്നരയോടെ ആലുവ - പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിലായിരുന്നു അപകടം. പെരുമ്പാവൂർ ഭാഗത്ത് നിന്നു വന്ന ലോറി മഹിളാലയം ന്യൂ ഈറ ക്ളിനിക്കിന് മുമ്പിലാണ് അപകടമുണ്ടാക്കിയത്. ചെന്നൈയിൽ നിന്ന് ട്രെയിനിൽ ആലുവയിലെത്തിയ ഹാഷിമും ഫാത്തിമയും വീട്ടിലേക്ക് പോവുകയായിരുന്നു. കോതമംഗലം ഓടക്കാലിയിൽ നിന്ന് പ്ളൈവുഡുമായി വരികയായിരുന്ന ലോറി അമിത വേഗതയിൽ നിയന്ത്രണം വിട്ട് വലതു വശത്തേക്ക് കയറിയാണ് സ്കൂട്ടറിൽ ഇടിച്ചത്. നിറുത്താതെ പോയ ലോറി തോട്ടുമുഖം പാലത്തിൽ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകർത്ത് മറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |