ന്യൂഡൽഹി: ത്രിപുരയിൽ പൊലീസ് തൃണൂൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് ആരോപിച്ച് തൃണമൂൽ എം.പിമാർ കേന്ദ്ര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. അമിത് ഷായുമായി ചർച്ച നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ. തുടർന്ന് സൗഗതോ റോയ്, സുഖേന്ദു ശേഖർ റോയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 16 എം.പിമാർ ഷായുമായി ചർച്ച നടത്തി.
സംഭവത്തിൽ ത്രിപുര സർക്കാരിനോട് വിശദീകരണം തേടുമെന്ന് അമിത് ഷാ പറഞ്ഞതായി കല്യാൺ ബാനർജി എം.പി പറഞ്ഞു.
ഞായറാഴ്ച അഗർത്തല പൊലീസ് തൃണമൂൽ കോൺഗ്രസ് നേതാവും നടിയുമായ സയോനി ഘോഷിനെ കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. പൊലീസ് സ്റ്റേഷന് മുമ്പിൽ തടിച്ച് കൂടിയ തൃണമൂൽ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും ഏറ്റുമുട്ടി. വടിയും കല്ലുമായെത്തിയ ബി.ജെ.പി പ്രവർത്തകർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്നാണ് ആരോപണം. ഇതിനിടെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച നടത്തും. ത്രിപുരയിലെ അക്രമ സംഭവങ്ങളും അവർ ഉന്നയിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |