ന്യൂഡൽഹി: വയനാട്ടിൽ മോഡൽ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉറപ്പു നൽകിയതായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. 2018ൽ പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതിയ്ക്ക് പിന്നീട് പുരോഗതിയുണ്ടായില്ലെന്ന് ധർമ്മേന്ദ്ര പ്രധാനമായുള്ള കൂടിക്കാഴ്ചയിൽ ബിന്ദു ധരിപ്പിച്ചു. രാഷ്ട്രീയ ഉച്ഛതർ ശിക്ഷാ അഭിയാൻ(റൂസ) രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്തിന് വയനാട്ടിൽ മോഡൽ കോളേജ് അനുവദിച്ചത്. 7.2 കോടി കേന്ദ്രവിഹിതമുള്ള പദ്ധതിക്കായി വയനാട് ജില്ലയിലെ മാനന്തവാടി പെരിയ വില്ലേജിൽ 4.05 ഹെക്ടർ സ്ഥലം സംസ്ഥാന സർക്കാർ നൽകിയതാണ്.
റൂസ മൂന്നാം ഘട്ടം സംസ്ഥാനത്തിന് അനുവദിക്കണമെന്നും സ്വയംഭരണ പദവിയില്ലാത്ത കോളേജുകളെയും നാക് അക്രഡിറ്റേഷൻ ഗ്രേഡ് 3.5 ന് മുകളിലുള്ള കോളേജുകളെയും റൂസ ഫണ്ട് പരിധിയിൽ ഉൾപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നടപ്പാക്കി വരുന്ന അഡിഷണൽ സ്‌കിൽ ഡെവലപ്പ്മെന്റ് (അസാപ്പ്) പദ്ധതിക്കുള്ള കേന്ദ്രസർക്കാർ ധനസഹായം പുന:സ്ഥാപിക്കണമെന്നും അഭ്യർത്ഥിച്ചു. നൈപുണ്യ വികസന പദ്ധതികൾക്കുള്ള തടസങ്ങൾ നീക്കുമെന്നും യു.ജി.സി. ഏഴാം ശമ്പള കമ്മിഷൻ പ്രകാരം സംസ്ഥാനത്തിന് നൽകാനുള്ള തുക നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |