പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. മുഖം മൂടി ധരിപ്പിച്ചാണ് കൃത്യം നടന്ന സ്ഥലത്തെത്തിച്ചത്. നടന്ന ഓരോ സംഭവങ്ങളും പ്രതി പൊലീസിനോട് പറഞ്ഞു. ആദ്യം സഞ്ജിത്തിനെ വെട്ടിയ സ്ഥലം ചൂണ്ടിക്കാണിച്ച ശേഷം തുടർന്ന് നടന്ന സംഭവങ്ങളെല്ലാം പ്രതി പറഞ്ഞുകൊടുത്തു. പൊലീസുദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടിയും നൽകി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ തെളിവെടുപ്പിനായി എത്തിയ സംഘത്തിലുണ്ടായിരുന്നു. കൊലപാതകം നടത്തിയ ശേഷം മൂന്നു പേർ മാരുതി 800 കാറിലാണ് രക്ഷപ്പെട്ടതെന്നും പറഞ്ഞു. കുഴൽമന്ദത്ത് വച്ച് കാർ കേടാവുകയും പ്രതികൾ പല ഭാഗത്തേക്ക് പിരിയുകയുമായിരുന്നു. കണ്ണൂർ വച്ചാണ് കൊല നടത്തിയ ആയുധം ഉപേക്ഷിച്ചത്. തുടർന്ന്, ആയുധം ഉപേക്ഷിച്ച കണ്ണൂർ സർവീസ് റോഡിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
നവംബർ 15ന് രാവിലെ ഒമ്പതുമണിയോടെയാണ് ആർ.എസ്.എസ് പ്രവർത്തകനായ എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ മമ്പറത്ത് ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തിയത്. അതേ സമയം പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നാല് പേർ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരിൽ എത്ര പേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്ന് വ്യക്തമായിട്ടില്ല. പ്രധാന പ്രതിയെയാണ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |