ന്യൂഡൽഹി: നാളെ നടക്കാനിരിക്കുന്ന ത്രിപുര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്വതന്ത്രവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാൻ ത്രിപുര സർക്കാരിന് നിർദ്ദേശം നൽകിയ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണിത്. വോട്ടെടുപ്പ് സുരക്ഷിതമായി നടത്താനുള്ള ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാൻ ത്രിപുര പൊലീസിനോട് നിർദ്ദേശിച്ച കോടതി, തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കക്കുന്നത് അവസാനത്തെ നടപടിയാണെന്ന് വ്യക്തമാക്കി.
ഹർജിക്കാർ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ ചൂണ്ടിക്കാട്ടി. നിയമ നിർവഹണ ഏജൻസികൾ അവരുടെ കടമ നിർവഹിക്കണം.
വോട്ടെടുപ്പ് ദിനത്തിലും വോട്ടെണ്ണൽ നടക്കുന്ന 28 വരെയും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകി.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതികളിൽ സ്വീകരിച്ച തുടർ നടപടികളുടെ റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |