വാഷിംഗ്ടൺ: ഒരിടവേളയ്ക്ക് ശേഷം യു.എസിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. കൊവിഡ് ഡെൽറ്റ വകഭേദം അതിവേഗത്തിൽ പടർന്ന് പിടിക്കുന്നത് മൂലം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഐ.സി.യു കിടക്കകൾ തികയാതെ വരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കൊളറാഡോ, മിനിസോട്ട, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ ഐ.സി.യു കിടക്കകൾ ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ളത്. ഈ സംസ്ഥാനങ്ങളിൽ മിഷിഗണിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം രാജ്യത്ത് വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേ സമയം യൂറോപ്പിൽ കൊവിഡ് കേസുകൾ നിയന്ത്രണാതീതമാം വിധം ഉയരുന്നത് ആശങ്ക പടർത്തുന്നുണ്ട്. ജർമ്മനിയിൽ കഴിഞ്ഞ ദിവസം 30,643 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് 20 ലക്ഷത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം. 27,000 ത്തോളം പേർ മരിച്ചു. അതേ സമയം കേസുകൾ വർദ്ധിക്കുന്നതിനാൽ യൂറോപ്യൻ രാജ്യമായ ആസ്ട്രിയയിൽ 20 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തി.
യു.എസിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല :വൈറ്റ് ഹൗസ്
യു.എസിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. കൊവിഡിനെ പ്രതിരോധിക്കാൻ നിലവിൽ ലോക്ക്ഡൗണല്ലാതെ മറ്റ് വഴികളുണ്ട്. വാക്സിനേഷൻ, ബൂസ്റ്റർ ഷോട്ട്, എന്നിവയിലൂടെയെല്ലാം രോഗത്തെ പ്രതിരോധിക്കാനാവുമെന്ന് കൊവിഡ് കോർഡിനേറ്റർ ജെഫ് സിന്റേസ് പറഞ്ഞു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി 30 ലക്ഷം ആളുകൾ യു.എസിൽ ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്തെ ആരോഗ്യപ്രവർത്തകർ ലോക്ഡൗൺ നിർദ്ദേശിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി ജെൻ സാകിയും പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |