പത്തനംതിട്ട: കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. ഇനി പെയിന്റിംഗ് പണി മാത്രമാണ് ബാക്കി. ഭാരവാഹനങ്ങൾ ഇന്നുമുതൽ കടത്തിവിടാമെന്ന് സാങ്കേതിക പരിശോധനകൾക്ക് ശേഷം ദേശീയ പാത കൊല്ലം ഡിവിഷൻ എക്സി. എൻജിനിയർ കെ.എ.ജയ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.
അപ്രോച്ച് റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിയന്ത്രിച്ചിട്ട് പത്ത് ദിവസമാകുന്നു. പാലത്തിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് കോൺക്രീറ്റ് ചെയ്തും വശങ്ങളിലെ വിടവുകൾ മണ്ണ് ചാക്ക് നിറച്ച് അടച്ചുമാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. അപ്രോച്ച് റോഡിന്റെ ഇരുവശവും 1.30അടി വീതിയിൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി. പാലവും കൈവരികളും പെയിന്റ് ചെയ്യുന്ന പണികളാണ് ബാക്കിയുള്ളത്. ദേശീയ പാത ബൈപ്പാസ് വിഭാഗം കൊല്ലം ഡിവിഷൻ എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് പണികൾ നടത്തിയത്.
പാലത്തിലൂടെ കാറുകൾ ഉൾപ്പെടെ ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടിരുന്നത്.
നടന്നത് താൽക്കാലിക ബലപ്പെടുത്തൽ
കൈപ്പട്ടൂർ പാലം അപ്രോച്ച് റോഡിന്റെ തകർച്ചാ ഭീഷണി പൂർണമായും ഒഴിവായിട്ടില്ല. താൽക്കാലിക ബലപ്പെടുത്തൽ മാത്രമാണ് നടന്നത്. റോഡിലെ ഗതാഗതം പൂർണമായി നിരോധിച്ച് അപ്രോച്ച് റോഡ് പൊളിച്ചു പണിയേണ്ടതുണ്ട്. ശബരിമല തീർത്ഥാടനം നടക്കുന്നതിനാൽ ഇപ്പോൾ സാദ്ധ്യമല്ല. ദേശീയ പാത 183യുടെ ഭാഗമായ റോഡ് വീതി കൂട്ടുന്നതിന് പദ്ധതിയായിട്ടുണ്ട്. നിർമ്മാണ സമയത്ത് പാലം അപ്രോച്ച് റോഡ് പൊളിച്ചു പണിയും.
വേഗ നിയന്ത്രണം വേണമെന്ന്
പാലത്തിൽ വേഗ നിയന്ത്രണ സംവിധാനം വേണമെന്ന് ദേശീയപാത വിഭാഗം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. ഭാരവാഹനങ്ങൾ വേഗതയിൽ പോയാൽ അപ്രോച്ച് റോഡ് വീണ്ടും തകരുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ കെ.എ.ജയ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. വേഗത നിയന്ത്രണത്തിന് ബോർഡുകൾ സ്ഥാപിക്കുകയോ പൊലീസിന്റെ സഹായം തേടുകയോ വേണം.
ഭാരവാഹനങ്ങൾ കടത്തിവിടാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |