കാബൂൾ : കാബൂൾ വിമാനത്താവളത്താവളത്തിന്റെ പ്രവർത്തനം സംബന്ധിച്ച് താലിബാൻ ഭരണകൂടവുമായി ചർച്ച നടത്തി യു.എ.ഇ ഭരണകൂടം. യു.എസ് സേനാപിന്മാറ്റവുമായി ബന്ധപ്പെട്ട് കേടുപാടുകൾ സംഭവിച്ച വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമാക്കിയത് ഖത്തറിന്റേയും തുർക്കിയുടേയും സഹായത്തോടെയായിരുന്നു. കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഖത്തർ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും താലിബാൻ ഇതുവരെ ഔദ്യോഗിക കരാറിലേർപ്പെട്ടിട്ടില്ല. ഇതിനിടയിലാണ് വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് യു.എ.ഇ അധികൃതർ താലിബാൻ നേതാക്കളുമായി മാരത്തോൺ ചർച്ചകൾ നടത്തുന്നത്. കാബൂൾ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി മറ്റു രാജ്യങ്ങളുടെ സാങ്കേതിക സഹായം താലിബാന് ആവശ്യമാണെങ്കിലും വിമാനത്താവളത്തിന്റെ നിയന്ത്രണം പൂർണമായും ഏതെങ്കിലും വിദേശരാജ്യത്തിന് കൈമാറുന്നതിൽ അഫ്ഗാൻ ഭരണകൂടത്തിന് താത്പ്പര്യമില്ല. അതേ സമയം യുദ്ധത്തെ തുടർന്ന് സാമ്പത്തികമായി തകർന്ന അഫ്ഗാൻ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് കരകയറ്റാൻ യു.എ.ഇ ഭരണകൂടത്തോട് താലിബാൻ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |