തിരുവനന്തപുരം:ജനങ്ങളെ തെറിവിളിച്ചും കൈയൂക്ക് കാട്ടിയും പരാതികൾ ഒതുക്കിതീർത്തും 'വില്ലന്മാരായ' പൊലീസുകാരെല്ലാം ഇപ്പോൾ സർവീസിലുണ്ട്. ആലുവ സംഭവത്തിൽ സസ്പെൻഷനിലായ സി. ഐ.സുധീറിനും ആറുമാസത്തെ സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാം.
വകുപ്പുതല അന്വേഷണവും നടപടിയുമൊക്കെ തമാശയാണ്. വിരമിക്കാറായ ഉദ്യോഗസ്ഥനായിരിക്കും അന്വേഷണചുമതല. പിന്നീട് പുതിയആൾ വരും. എസ്.ഐക്കെതിരായ വകുപ്പുതലഅന്വേഷണം തീരാൻ 15വർഷം കഴിയും. അപ്പോഴേക്കും മൂത്തുമൂത്ത് ഡിവൈ.എസ്.പിയാവും. വിരമിക്കാറാവുമ്പോഴേക്കും ക്ലീൻ റിപ്പോർട്ട് റെഡിയായിരിക്കും. ഭരണകക്ഷിക്ക് അനഭിമതനാണെങ്കിലേ വകുപ്പുതല നടപടിയുണ്ടാവൂ. വിരമിച്ചാൽ പോലും തീരാത്ത അന്വേഷണങ്ങളുമുണ്ട്. പെൻഷനിൽ 250രൂപ കുറവുചെയ്യുന്നതാവും 'കടുത്തശിക്ഷ'.
പരാതിക്കാരിയെയും പിതാവിനെയും സ്റ്റേഷനിൽ അപമാനിക്കുകയും പ്രതിയുമായി ഒത്തുകളിച്ചെന്നും വ്യക്തമായെങ്കിലും പരാതിയിൽ കേസെടുക്കാൻ വൈകിയെന്ന കുറ്റമേ സുധീറിനുമേൽ ചുമത്തിയിട്ടുള്ളൂ. തുടർനടപടി ഏതുരീതിയിലായിരിക്കുമെന്ന് ഇതിൽനിന്ന് വ്യക്തം.
കരണത്തടിക്ക് ശിക്ഷ പരിശീലനം...!
ചടയമംഗലത്ത് വാഹനപരിശോധനയ്ക്കിടെ എഴുപതുകാരനെ കരണത്തടിച്ച് ജീപ്പിലേക്ക് എടുത്തെറിഞ്ഞ എസ്.ഐയ്ക്കുള്ള ശിക്ഷ ഇതാണ്-പരിശീലനം.
കെവിൻ കൊലക്കേസിൽ ഔദ്യോഗിക കൃത്യവിലോപനത്തിന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയ എസ്.ഐ ഷിബുവിനെ സസ്പെൻഷനു ശേഷം തിരിച്ചെടുത്തു.
ഫോൺമോഷണമാരോപിച്ച് മൂന്നാംക്ലാസുകാരിയെ നടുറോഡിൽ പരസ്യവിചാരണ ചെയ്ത പൊലീസുകാരിക്ക് വീടിനടുത്തേക്ക് സ്ഥലംമാറ്റം, 15 ദിവസം നല്ലനടപ്പ്.
കഴക്കൂട്ടത്ത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തു. ആരുമറിയാതെ ഒരാഴ്ചയ്ക്കകം തിരിച്ചെടുത്ത് ക്രമസമാധാനചുമതല നൽകി.
കൊട്ടാരക്കര സ്റ്റേഷനിൽ പരാതിക്കാർക്കുമുന്നിൽ തമ്മിലടിച്ച വനിതാ എസ്.ഐമാരെ സ്ഥലംമാറ്റി സംഭവം ഒതുക്കി. ഒരാളുടെ കൈയൊടിഞ്ഞിട്ടും കേസില്ല.
ശ്രീകാര്യത്ത് ബലിയിടാൻ പോയ യുവാവിൽനിന്ന് 2000രൂപ പെറ്റി വാങ്ങി 500ന്റെ രസീത് നൽകിയതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ കാക്കിയിട്ട് വിലസുന്നു.
ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ പോക്കറ്റിലെ സ്മാർട്ട്ഫോൺ മോഷ്ടിച്ച് അതിൽ ഔദ്യോഗിക സിം കാർഡ് ഇട്ട് ഉപയോഗിച്ച എസ്.ഐയ്ക്കും സസ്പെൻഷനാണ് ശിക്ഷ.
"ക്രിമിനലുകളോടും ഗുണ്ടകളോടും മാഫിയകളോടും സൗഹൃദം പാടില്ല. ഒത്തുകളിച്ചാൽ സസ്പെൻഡ്ചെയ്യും. സർക്കാർ നയം നടപ്പാക്കിയില്ലെങ്കിൽ സംരക്ഷണം ഉണ്ടാവില്ല."
-പിണറായിവിജയൻ
മുഖ്യമന്ത്രി
(പൊലീസുദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞത്)
ഹൈക്കോടതിയുടെ വിമർശനം --- 21-ാം നൂറ്റാണ്ടാണെന്ന്
പൊലീസ് മനസിലാക്കണം
കൊച്ചി: പൊലീസിന്റെ മോശം പെരുമാറ്റത്തിനെതിരെ വീണ്ടും ഹൈക്കോടതി. പലവട്ടം ആവർത്തിച്ചിട്ടും പൊലീസിന്റെ നിലപാടിൽ മാറ്റമുണ്ടാകുന്നില്ല. 21 -ാം നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നതെന്ന് ഒാർമ്മവേണം. തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ഉറുകുന്ന് സ്വദേശി രാജീവിനെ സ്റ്റേഷനിൽ വിലങ്ങണിയിച്ചുനിറുത്തി മർദ്ദിച്ചെന്ന ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വാക്കാൽ പറഞ്ഞത്.
നിയമപരമായ നിർദ്ദേശങ്ങളും ഉത്തരവുകളും നടപ്പാക്കുകയാണ് പൊലീസിന്റെ കടമ. സ്വയം തീരുമാനിക്കുന്ന കാര്യങ്ങൾ കക്ഷികൾക്കുമേൽ അടിച്ചേൽപിക്കാൻ പൊലീസിന് അധികാരമില്ല. ഇന്ന് ഭരണഘടനാ ദിനമാണ്. നമ്മളെയും രാജ്യത്തെയും ദൈവം രക്ഷിക്കട്ടേയെന്നേ പറയുന്നുള്ളൂ - സിംഗിൾബെഞ്ച് പറഞ്ഞു.
നേരത്തെയുണ്ടായ പരാതികളിൽ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്ന പല സംഭവങ്ങളും ഉണ്ടാവില്ലായിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി.ഐ സുധീറിന്റെ ഭാഗത്തെ വീഴ്ചയെത്തുടർന്ന് നിയമ വിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവവും സിംഗിൾജഡ്ജി പരോക്ഷമായി പരാമർശിച്ചു.
തെന്മല പൊലീസ് സ്റ്റേഷനിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് സി.ഐ വിശ്വംഭരനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ എസ്.ഐ ശാലു ഇപ്പോഴും സർവീസിൽ തുടരുകയാണെന്ന് ഹർജിക്കാരൻ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഇതിനായി കൂടുതൽ സമയംവേണമെന്നും സർക്കാർ വാദിച്ചു. തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |