അമൃത്സർ:എൻ.ഡി.എയിലേക്കു തിരിച്ചുപോക്കില്ലെന്ന പ്രഖ്യാപനവുമായി ശിരോമണി അകാലി ദൾ നേതാവ് സുഖ്ബീർ ബാദൽ. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് ബാദലിന്റെ പ്രഖ്യാപനം. വരുന്ന തിരഞ്ഞെടുപ്പിൽ ചരൺജിത്ത് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ അദ്ദേഹം കോൺഗ്രസിനെ വെല്ലുവിളിച്ചു. 100 വർഷം പഴക്കമുള്ള പാർട്ടിയാണ് അകാലി ദൾ. ആളുകൾ തെറ്റായ വാഗ്ദാനങ്ങളിൽ വഞ്ചിതരായതുകൊണ്ടാണു ഞങ്ങൾ പരാജയപ്പെട്ടത്. പക്ഷേ വോട്ടു ശതമാനത്തിൽ കാര്യമായ കുറവു വന്നില്ല.
അമരീന്ദർ സിംഗ് പാർട്ടി വിട്ടതു കോൺഗ്രസിനു തിരിച്ചടിയാകും. തിരഞ്ഞെടുപ്പിൽ സീറ്റു ലഭിക്കാത്തവർ ക്യാപ്റ്റനൊപ്പം ചേരും. മുഖ്യമന്ത്രി എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഛന്നിയെ അനുവദിക്കുന്നില്ല. സർക്കാരിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് നവജ്യോത് സിംഗ് സിദ്ദുവാണ്. ദളിത് വിഭാഗത്തിൽപ്പെട്ട ആളെ മുഖ്യമന്ത്രിക്കിയതുകൊണ്ട് കോൺഗ്രസിനു കൂടുതൽ വോട്ടുകൾ ലഭിക്കില്ല.
സിദ്ദു ഞങ്ങൾക്കല്ല കോൺഗ്രസിനാണു വെല്ലുവിളി. 2017ൽ പൊട്ടിമുളച്ച ആം ആദ്മിയുടെ ശക്തി ക്ഷയിച്ചു വരികയാണ്. എൻ.ഡി.എ ഞങ്ങളെ പിന്നിൽനിന്നു കുത്തി. ഞങ്ങളെ അറിയിക്കാതെയാണ് അവർ കാർഷക നിയമങ്ങൾ കൊണ്ടുവന്നത്. അമരീന്ദറിന് എല്ലായ്പ്പോഴും ബി.ജെ.പിയോട് ഒരു ചായ്‌വുണ്ടായിരുന്നു. ബി.ജെ.പിക്കും അദ്ദേഹത്തോടു താൽപര്യമാണ്. മുഖ്യമന്ത്രി എന്ന നിലയിൽ ക്യാപ്റ്റൻ ഒന്നും ചെയ്തിരുന്നില്ല. അർഹിച്ചതു തന്നെയാണ് അദ്ദേഹത്തിനു കോൺഗ്രസിൽ നിന്നു ലഭിച്ചത്. നാളെ കോൺഗ്രസ് സിദ്ദുവിനെയും പുറത്താക്കും. മുഖ്യമന്ത്രിക്കസേരയാണു സിദ്ദുവിന്റെ ലക്ഷ്യം. നാളെ സിദ്ദുവിനു മറ്റൊരു പാർട്ടി ഉണ്ടാക്കേണ്ടിവരുമെന്നും ബാദൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |