തൃശൂർ : ക്രൈസ്തവ ദേവാലയങ്ങളിൽ പുതുക്കിയ കുർബാന രീതി നടപ്പാക്കാനിരിക്കെ, പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് പ്രധാന പള്ളികൾക്ക് പൊലീസ് സംരക്ഷണം നൽകിയേക്കും. വിശ്വാസികൾക്ക് ഒപ്പം നിരവധി പുരോഹിതന്മാരും പ്രതിഷേധക്കാർക്ക് ഒപ്പം നിലകൊള്ളുന്നത് സഭാ നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതിനിടെ ഇന്നലെ രാവിലെ പുതിയ കുർബ്ബാന രീതി ഇപ്പോൾ നടപ്പിലാക്കേണ്ടതില്ലെന്ന എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലിത്തൻ വികാരിയുടെ സർക്കുലർ ഇറങ്ങിയത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
ഇതോടെ തൃശൂർ അതിരൂപത രംഗത്ത് വരികയും ഇന്ന് മുതൽ പുതിയ സമ്പ്രദായം നിലവിൽ വരുമെന്ന് അറിയിക്കുകയും ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി ഇളവ് നൽകിയിട്ടില്ലെന്നും അത്തരം അറിയിപ്പ് വത്തിക്കാൻ നൽകിയിട്ടില്ലെന്നും ആർച്ച് ബിഷപ്പിന്റെ സർക്കുലറിൽ പറയുന്നു. സിറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്ന ദിവസമാണ് ഇന്ന് . സിനഡ് പുതുക്കിയ കുർബാന രീതിയിൽ ആദ്യഭാഗം വിശ്വാസികൾക്ക് നേരെയും പ്രധാന ഭാഗം ആൾത്താരയ്ക്ക് അഭിമുഖവുമായാണ് നടത്തുക.
നവംബർ 28 മുതൽ പുതുക്കിയ രീതി തുടങ്ങാനാണ് സിനഡ് നിർദ്ദേശം. അതിനിടെ, പുതിയ കുർബാന രീതി നടപ്പാക്കരുതെന്ന് കോടതി നിർദ്ദേശിച്ച അവസ്ഥയുമുണ്ടായി. ചാലക്കുടി ഫൊറോന പള്ളിക്കാണ് കോടതി താത്കാലിക സ്റ്റേ അനുമതി നൽകിയത്. നിലവിലെ കുർബാന രീതി തുടരണം എന്നും കോടതി നിർദ്ദേശിച്ചു. ഇടവക വിശ്വാസിയായ വിൽസൺ കല്ലൻ നൽകിയ പരാതിയിലാണ് ചാലക്കുടി മുൻസിഫ് കോടതി നിർദ്ദേശം നൽകിയത്.
ഇന്ന് മുതൽ നടപ്പാക്കാൻ ശ്രമിക്കുന്ന മദ്ബഹ അഭിമുഖ കുർബ്ബാനയ്‌ക്കെതിരെ അൽമായ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളിക്ക് മുന്നിൽ സമരം സംഘടിപ്പിക്കുന്നുണ്ട്. രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ കുർബ്ബാന അർപ്പിക്കുന്ന സമയത്തായിരിക്കും പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |