പത്തനംതിട്ട : കൊവിഡ്, പ്രളയം, ശക്തമായ മഴ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് പരമാവധി സൗകര്യം ഏർപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശബരിമല ഹബിന്റെ പ്രവർത്തന ഉദ്ഘാടനം പത്തനംതിട്ട - പമ്പ ചെയിൻ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല തീർത്ഥാടകർക്ക് വിരിവയ്ക്കുന്നതിനുള്ള വിശ്രമകേന്ദ്രം, ഇ.എം.എസ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ മെഡിക്കൽ എയ്ഡ് പോസ്റ്റ്, കഫേ കുടുംബശ്രീ, കെ.എസ്.ആർ.ടി.സി കാന്റീൻ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ശബരിമല ഹബിനോട് അനുബന്ധിച്ചുള്ള സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും ബസ് ടെർമിനലിന്റെ മൂന്നാംനിലയിൽ ഒരുക്കിയിട്ടുള്ള ഓഫീസ് റൂമും മന്ത്രി സന്ദർശിച്ചു. നൂറ് പേർക്ക് വിരിവയ്ക്കാനുള്ള സംവിധാനം രണ്ടാം നിലയിലെ വിശ്രമകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ഇ.എം.എസ് സഹകരണ ആശുപത്രി ചെയർമാൻ പ്രൊഫ. ടി.കെ.ജി നായർ, കൗൺസിലർ സുമേഷ് ബാബു, എ.ടി.ഒ ആർ. ഉദയകുമാർ, പമ്പ സ്‌പെഷ്യൽ എ.ടി.ഒ അജിത്ത് കുമാർ, കെ.എസ്.ആർ.ടി.സി ജില്ലാ മെക്കാനിക്കൽ മാനേജർ ആർ.ഹരികൃഷ്ണൻ, പമ്പ നോഡൽ ഓഫീസർ ജി.അജിത്ത് കുമാർ, കെ.എസ്.ആർ.ടി.സി ട്രേഡ് യൂണിയൻ നേതാക്കളായ ജി.ഗിരീഷ് കുമാർ, ആർ.അജി, പി.ആർ.സന്തോഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധി നൗഷാദ് കണ്ണങ്കര, ഇ.എം.എസ് സഹകരണ ആശുപത്രി സെക്രട്ടറി അലൻ മാത്യു, ഡോ.കെ.ജി.സുരേഷ്, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |