ബാങ്കോക്ക്:രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം കുരങ്ങുത്സവം ആഘോഷിച്ച് തായ്‌ലൻഡ്. കൊവിഡ് മൂലമാണ് രണ്ട് വർഷം ആഘോഷം മുടങ്ങിയത്. എല്ലാ വർഷവും നവംബറിലെ അവസാന ഞായറാഴ്ചയാണ് ഉത്സവം നടക്കുന്നത്. മദ്ധ്യതായ്‌ലൻഡിലെ ലോപ്ബുരിയിലാണ് കുരങ്ങുത്സവം ആഘോഷിക്കുന്നത്. കുരങ്ങ് പ്രവിശ്യ എന്നും ലോപ്ബുരിക്ക് പേരുണ്ട്. പ്രദേശത്തിന് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നത് ഈ കുരങ്ങുകളാണെന്ന വിശ്വാസത്തിൽ നിന്നാണ് ഈ ആഘോഷം ഉത്ഭവിച്ചത്. ഇതിൻപ്രകാരം, പ്രദേശത്തെ നീളൻവാലുള്ള കുരങ്ങുകൾക്ക് വിശാലമായ വിരുന്നൊരുക്കും. ലോപ്ബുരിയിലെ പ്രധാന ആകർഷക ഘടകം ഈ കുരങ്ങന്മാരാണ്. ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കുരങ്ങുകൾക്ക് നന്ദിസൂചകമായിക്കൂടിയാണ് കുരങ്ങുത്സവം ആഘോഷിക്കുന്നത്.
ഫ്രാ പ്രാംഗ് സാം യോഡ് ക്ഷേത്രത്തിനുപുറത്ത് ആയിരക്കണക്കിന് കുരങ്ങുകൾക്കായി രണ്ടു ടണ്ണോളം പഴങ്ങളും പച്ചക്കറികളുമാണ് ഇത്തവണ ഒരുക്കിയത്. ഉത്സവം കാണാൻ ഒട്ടേറെ വിനോദസഞ്ചാരികളുമെത്തി. ഭക്ഷണം കണ്ടതോടെ ഓടിയെത്തിയ കുരങ്ങന്മാർ സഞ്ചാരികൾക്കുമേൽ വലിഞ്ഞുകയറിയും ചിത്രങ്ങൾ പകർത്താനെത്തിയവരെ കൂട്ടമായി വന്നുപൊതിഞ്ഞും കുസൃതികൾ കാട്ടി. പിന്നീട്, വയറുനിറയെ പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുകയും അവ ശേഖരിച്ച് കൊണ്ടുപോവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |