മാലെ: മാലിദ്വീപ് മുൻ പ്രസിഡന്റ് അബ്ദുല്ല യമീന്റെ തടവുശിക്ഷ സുപ്രീംകോടതി റദ്ദാക്കി. കള്ളപ്പണക്കേസിൽ അഞ്ചു വർഷം തടവും 50 ലക്ഷം യു.എസ് ഡോളർ പിഴയും വിധിച്ച രണ്ടു വർഷം മുമ്പുള്ള കീഴ്ക്കോടതി വിധിയാണ് സുപ്രീംകോടതി പിൻവലിച്ചത്. കോടതി വിധിയെ തുടർന്ന് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു യമീൻ.കൊവിഡിനെ തുടർന്ന് ശിക്ഷാനടപടികളിൽ മാറ്റം വരുത്തിയതിനെ തുടർന്ന് വീട്ടുതടങ്കലിലുമായിരുന്നു അദ്ദേഹം. യമീനിനെതിരായ തെളിവുകൾ അയാൾ കുറ്റം ചെയ്തതായി പൂർണമായി തെളിയിക്കാൻ പര്യാപ്തമല്ലെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസിൽ കുറ്റവിമുക്തനായതോടെ വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യമീന് മത്സരിക്കാം. അതേസമയം, ഇദ്ദേഹത്തിനെതിരായ മറ്റ് അഴിമതിക്കേസുകൾ കോടതിയിയുടെ പരിഗണനയിലാണ്. 2013 മുതൽ 2018 വരെയാണ് യമീൻ മാലിദ്വീപ് പ്രസിഡന്റായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |