വാഷിംഗ്ടൺ : അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. യു.എ.ഇയിലും യു.എസിലും ഫ്രാൻസിലുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയതെന്ന് യു.എ.ഇ ആരോഗ്യ– രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവർ രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചിരുന്നു. രോഗബാധിതയായ യുവതി ക്വാറന്റൈനിലാണെന്നും ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഒമിക്രോണിനെ നേരിടാൻ യു.എ.ഇ പൂർണ സജ്ജമാണെന്നും ഇനിയും ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള വാക്സിൻ ഡോസുകളെടുക്കാത്തവർ എത്രയും പെട്ടെന്ന് അവ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ഗൾഫ് രാജ്യത്തെ ആദ്യ ഒമിക്രോൺ കേസ് സൗദിയിൽ ബുധനാഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇപ്പോൾ യു.എ.ഇ യിലും രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം അടുത്തിടെ ദക്ഷിണാഫ്രിക്ക സന്ദർശിച്ചയാളിലാണ് യു.എസിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതൻ കൊവിഡ് വാക്സിന്റെ എല്ലാ ഡോസുകളും എടുത്തിരുന്നു. ദക്ഷിണാഫ്രിക്ക സന്ദർശനം പൂർത്തിയാക്കി നവംബർ 22 നാണ് തിരിച്ചെത്തിയത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കം പുലർത്തിയ എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കിയെന്നും ആരിലും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഫ്രാൻസിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. നൈജീരിയൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ 50 കാരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾ വാക്സിനെടുത്തിട്ടുണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ ഇരട്ടിയായി കൊവിഡ് കേസുകൾ
ഒമിക്രോൺ വകഭേദം ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം ഇരട്ടിയിലേറെയായത് ആശങ്ക പരത്തി. ഒരു ദിവസം മുമ്പ് 4373 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം 8561 ആയി വർദ്ധിച്ചു. നിലവിൽ ലോകത്ത് ഇതുവരെ 30 രാജ്യങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്.
നിയന്ത്രണങ്ങൾ കർശനമാക്കി യു.എസ്
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി യു.എസ്. മറ്റു രാജ്യങ്ങളിൽ നിന്ന് പുറപ്പെട്ട് 24 മണിക്കൂറിനുള്ളിലുള്ള കൊവിഡ് നെഗറ്റീവ് ഫലം ലഭിച്ചവർക്ക് മാത്രമായിരിക്കും യു.എസിലേക്ക് പ്രവേശനം. ദക്ഷിണാഫ്രിക്കയിൽ നിന്നു വരുന്നവരുടെ വിവരങ്ങൾ നൽകണമെന്ന് എയർലൈൻ കമ്പനികളോട് യു.എസ് ആവശ്യപ്പെട്ടു. സ്വന്തം പൗരൻമാരുൾപ്പെടെ രാജ്യത്ത് എത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നിർബന്ധമാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |