ജോഹന്നാസ്ബർഗ്: ലോകം മുഴുവൻ ആശങ്കയോടെ നോക്കിക്കാണുന്ന കൊവിഡ് വകഭേദമായ ഒമിക്രോൺ അതീവ അപകടകാരിയാണെന്ന് സൂചിപ്പിക്കുന്ന പ്രാഥമിക പഠന റിപ്പോർട്ട് പുറത്ത്. ഇതനുസരിച്ച് ഒരിക്കൽ കൊവിഡ് ബാധിച്ച് ഭേദമായവരിൽ ഒമിക്രോൺ ബാധിക്കാനുള്ള സാദ്ധ്യത മൂന്നിരട്ടിയാണ്. ഇതു കൂടാതെ ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളേക്കാൾ മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണ് ഒമിക്രോണിനെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ. ദക്ഷിണാഫ്രിക്കൻ ഡി.എസ്.ഐ - എന്‍.ആര്‍.എഫ് സെന്റർ ഒഫ് എക്‌സലന്‍സ് ഇൻ എപ്പിഡെമിയോളജിക്കൽ മോഡലിംഗ് ആന്‍ഡ് അനാലിസിസ് ഡയറക്ടർ ജൂലിയറ്റ് പുള്ളിത്തിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
നവംബർ 27 വരെയുള്ള കണക്കുകൾ പരിശോധിച്ചതിലൂടെ കൊവിഡ് മുക്തരായ 2.8 ദശലക്ഷം പേരിൽ 35,670 പേര്‍ക്ക് വീണ്ടും കൊവിഡ് വന്നതായി വ്യക്തമാക്കുന്നു. നേരത്തേയുള്ള വകഭേദങ്ങളെ അപേക്ഷിച്ച് മനുഷ്യന്റെ പ്രതിരോധ ശേഷി മറികടക്കാനുള്ള കഴിവ് ഒമിക്രോൺ വകഭേദത്തിന് വളരെ കൂടുതലാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. മാത്രമല്ല, രോഗവ്യാപനം അതിവേഗത്തിൽ സംഭവിക്കാനും ഇത് കാരണമാകുമെന്നും പഠനം സൂചിപ്പിക്കുന്നു.
അതേ സമയം, പഠനവിധേയമാക്കിയ രോഗികളെല്ലാം കൊവിഡിനെതിരെയുള്ള പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നവർ ആയിരുന്നോ എന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ, വാക്സിനിലൂടെ കൈവരിക്കുന്ന പ്രതിരോധശേഷിയെ ഒമിക്രോൺ എത്രത്തോളം മറികടക്കുമെന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ലെന്നും ശാസ്ത്രജ്ഞർ ഓർമിപ്പിക്കുന്നു.
നിലവിലെ വാക്സിനുകളെ മറികടക്കാൻ ഒമിക്രോണിന് കഴിയുമെന്ന ശാസ്ത്രീയമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നേരത്തേ പുറത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ ഓരോ ദിവസവും ഇരട്ടി വർദ്ധനവുണ്ടാകുന്നത് കടുത്ത ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |