കൊല്ലം: കടപ്പാക്കടയിലെ പ്രമുഖ കോർപ്പറേറ്റ് ധനകാര്യ സ്ഥാപനത്തിലെ കണക്കിൽ തിരിമറി നടത്തി 20 ലക്ഷത്തിലധികം രൂപ അപഹരിച്ച ജീവനക്കാരൻ പിടിയിൽ. സെയിൽസ് ഓഫീസറായിരുന്ന ഇരവിപുരം കാവൽപ്പുര കിടങ്ങനഴികം വീട്ടിൽ മുഹമ്മദ് റാഫിക്ക് (21) ആണ് പിടിയിലായത്.
സ്ഥാപനത്തിലെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തിരിച്ചറിയിൽ രേഖകളും ഉപയോഗിച്ച് വായ്പകൾ പാസാക്കി മുഹമ്മദ് റാഫിക്കും സഹപ്രവർത്തകനും പണം പങ്കിട്ട് എടുക്കുകയായിരുന്നു. നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളുടെ ഇൻവോയ്സ് ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. ഇരുവരും കൂടി 20.19 ലക്ഷം രൂപയാണ് കബളിപ്പിച്ചത്. സ്ഥാപനത്തിന്റെ ഇന്റേണൽ ആഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. രണ്ടാമനായി അന്വേഷണം തുടരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജ്മോഹൻ, എ.എസ്.ഐ ജലജ സി.പി.ഒമാരായ രാജഗോപാൽ, സജീവ്, തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |