മുംബയ്:ബിഹാർ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയിൽ ഡി എൻ എ പരിശോധനാ ഫലം പുറത്തുവരുന്നതിൽ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി. തനിക്കെതിരെയുള്ള പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ബോംബെ ഹൈക്കോടതിയിലുണ്ടെന്നും, നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബിനോയ് വ്യക്തമാക്കി.
ഡി എൻ എ പരിശോധനാ ഫലം പരസ്യപ്പെടുത്തണമെന്ന പരാതിക്കാരിയുടെ അപേക്ഷ ജനുവരി നാലിനു ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ബിനോയ് കോടിയേരിയുടെ പ്രതികരണം. 2019 ജൂലായ് 29 നാണ് ഡി എൻ എ പരിശോധനയ്ക്കായി ബിനോയുടെ രക്ത സാമ്പിൾ ശേഖരിച്ചത്.
2020 ഡിസംബറില്‍ സീൽ ചെയ്ത കവറിൽ ഡി എൻ എ ഫലം കോടതിയിൽ സമർപ്പിച്ചിരുന്നു. ഡി എന്‍ എ ഫലം കോടതിയിലെത്തി ഒരു വർഷം പിന്നിട്ടവേളയിലാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്നും എട്ട് വയസുള്ള തങ്ങളുടെ മകനു നീതി ലഭിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.
ബിനോയ് വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചന്നും, ബന്ധത്തിൽ തനിക്ക് ഒരു കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂൺ 13നാണ് യുവതി ഓഷിവാര പൊലീസിൽ പരാതി നൽകിയത്. പീഡനക്കേസിൽ അന്ധേരി ദിൻഡോഷി സെഷൻസ് കോടതിയിൽ ഡിസംബർ 13ന് വിചാരണ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |