കോഴിക്കോട് : കൊവിഡ് നിയന്ത്രണം വന്നതോടെ ഒരു വർഷമായി അടഞ്ഞുകിടക്കുന്ന മാനാഞ്ചിറ സ്‌ക്വയർ സന്ദർശകർക്കായി തുറന്നു കൊടുത്തു. ഇനി എല്ലാ ദിവസവും തുറക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. വൈകീട്ട് നഗരത്തിൽ ഒത്തുകൂടുന്നവരുടെ ശീലത്തിന്റെ ഭാഗമായ മാനാഞ്ചിറയിലെ വൈകുന്നേരങ്ങൾ വീണ്ടും വർണാഭമാകും. അറ്റകുറ്റപണികളും നവീകരണവും പൂർത്തിയാക്കിയാണ് മാനാഞ്ചിറ സ്ക്വയർ തുറക്കുന്നത്.
ജില്ലാ സ്പോർട്‌സ് കൗൺസിൽ മാനാഞ്ചിറ മൈതാനത്ത് പണിത ഓപ്പൺ ജിംനേഷ്യത്തിൽ മാത്രമായിരുന്നു ഇതുവരെ പ്രവേശനം.
നഗരത്തിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നപ്പോഴും മാനാഞ്ചിറ അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. കടപ്പുറവും സരോവരം പാർക്കുമെല്ലാം തുറന്നിട്ടും മാനാഞ്ചിറ സ്ക്വയർ മാത്രം എന്തുകൊണ്ട് തുറക്കുന്നില്ലെന്ന ജനങ്ങളുടെ ചോദ്യത്തിന് അധികൃതർക്ക് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ 2020 ഒക്‌ടോബറിൽ നവീകരണം കഴിഞ്ഞ് തുറന്നുകൊടുത്ത സ്‌ക്വയർ കൊവിഡ് രൂക്ഷമായതോടെ ഡിസംബറിലാണ് അടയ്ക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ 1.7 കോടിയും അമൃത് പദ്ധതിയിൽ 80 ലക്ഷവും കോർപ്പറേഷന്റെ ഫണ്ടും ഉപയോഗിച്ചാണ് സ്ക്വയർ നവീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |