തമിഴ്നാട്ടിൽ നിന്നുള്ള കുറുവാ മോഷണ സംഘമെന്ന വ്യാജേന നാട്ടുകാരെ പേടിപ്പിക്കാൻ സാമൂഹ്യ വിരുദ്ധന്മാർ നടത്തുന്ന കളികളെകുറിച്ചാണ് പറയാനുള്ളത്.
മുഷിഞ്ഞ വേഷത്തിൽ ആരെ കണ്ടാലും കുറുവാ സംഘമാണോ എന്നാണ് ചിലരുടെ സംശയം. ജോലി അന്വേഷിച്ചു നടന്ന ഒരു തമിഴനെ കുറവിലങ്ങാട്ട് കുറുവാ സംഘാംഗമെന്നാരോപിച്ച് നാട്ടുകാർ കൈകാര്യം ചെയ്യുന്ന സ്ഥിതി വരെ ഉണ്ടായി. എവിടെ മോഷണം നടന്നാലും കുറുവാ സംഘമെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്ന 'വ്യാജ കുറുവാ സംഘ പ്രചാരണത്തിന് പിന്നിലുള്ളവർക്കെതിരെ' നടപടിയെടുക്കുമെന്ന മുന്നറിയിപ്പോടെ ജില്ലാ പൊലീസ് മേധാവിക്ക് പത്രസമ്മേളനം നടത്തേണ്ടിയും വന്നു.
അതിരമ്പുഴ പഞ്ചായത്തിലെ ഒരു വീട്ടിൽ മോഷണവും അഞ്ചു വീടുകളിൽ മോഷണശ്രമവും നടന്നു. പുലർച്ചെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കുറുവാസംഘമാണ് മോഷണത്തിനു പിന്നിലെന്ന് ആരോപണം ഉയർന്നത്. നാട്ടുകാരും പൊലീസും ജാഗ്രതയിലായി. ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി അനൗൺസ്മെന്റ് നടത്തി. ഉറങ്ങിക്കിടന്ന ഒരു സ്ത്രീയുടെ കാലിൽനിന്ന് ഗോൾഡ് കവറിംഗ് പാദസരം കവർന്നു. മൂന്നു വീടുകളിൽ സംഘം കയറി. ആളുകൾ ഉണർന്നപ്പോൾ രക്ഷപ്പെട്ടു എന്നായിരുന്നു പ്രചാരണം. ഇത് നാടൻ മോഷ്ടാക്കളുടെയോ സാമൂഹ്യ വിരുദ്ധരുടെയോ കളിയാണോ എന്നാണ് സംശയം.
കുറുവാ സംഘത്തെ കുടുക്കാൻ വീടിന്റെ വാതിലിനു പിറകിൽ അലൂമിനിയം പാത്രങ്ങൾ അടുക്കി വെച്ചാൽ കുറുവാ സംഘം വാതിലുകൾ കുത്തി തുറന്നാൽ പാത്രങ്ങൾ മറിഞ്ഞു വീണുണ്ടാകുന്ന ശബ്ദം കേട്ട് വീട്ടുകാർക്ക് ഉണരാമെന്ന ബുദ്ധി പൊലീസ് പറഞ്ഞു കൊടുത്തത് പലരും പ്രയോഗിച്ചെങ്കിലും കുറുവാ സംഘം വരാതിരുന്നതിനാൽ പാത്രങ്ങൾ മറിഞ്ഞില്ല. ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ചെറിയ സംഘങ്ങൾ ഉണ്ടാക്കി സ്‌ക്വാഡ് പ്രവർത്തനം.നടത്തി. അയൽപക്കത്തെ ആളുകളുടെ ഫോൺ നമ്പറും അടുത്തുള്ള പൊലീസ് സ്റ്റേഷൻ നമ്പറും ഫോണിൽ സേവ് ചെയ്തു . ഇതിന്റെയൊന്നും പ്രയോജനം ഉണ്ടാകാതെ വന്നതോടെയാണ് കുറുവാ സംഘത്തിന്റെ പേരിൽ വ്യാജന്മാർ വിലസുന്നുണ്ടോ എന്ന സംശയം ബലപ്പെട്ടത് .
ഞങ്ങളുടെ വീടിനടുത്ത് കുറുവാസംഘം നിൽപ്പുണ്ട്. പൊലീസ് വേഗം വായെന്ന് രാത്രി നാട്ടുകാർ പേടിച്ചു ഫോണിലൂടെ വിളിക്കുന്നത് കേട്ട് പൊലീസുകാർ മടുത്തു . ജീപ്പിൽ പാഞ്ഞു ചെല്ലുമ്പോൾ ആടു കിടന്നിടത്ത് പൂട പോലുമില്ലെന്നു പറഞ്ഞതു പോലെ കുറുവാ സംഘത്തിന്റെ സ്ഥാനത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന മനോരോഗികളെയോ തമിഴന്മാരെയോ ബംഗാളികളെയോ ആവും കാണുക. സി.സി.ടിവി ദൃശ്യങ്ങളിൽ പതിഞ്ഞ രൂപങ്ങൾ ചില്ലറ മോഷ്ടാക്കളുടേതോ സ്ഥിരം കുറ്റവാളികളുടേതോ ചെറ്റ പൊക്കാൻ പോകുന്ന സാമൂഹ്യ വിരുദ്ധരുടെയോ എന്ന് പരിശോധിക്കുകയാണ് പൊലീസ് ഇപ്പോൾ . പുലി വരുന്നേ പുലി വരുന്നേ എന്ന് വെറുതേ വിളിച്ചു കൂവി അവസാനം യഥാർത്ഥ പുലി വന്നപ്പോൾ ആരും സഹായത്തിന് ചെന്നില്ലെന്ന പഴം കഥയാണ് നാട്ടുകാരുടെ കുറുവാ പേടി കാണുമ്പോൾ ഓർമ്മ വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |