കുന്നത്തൂർ: ഭരണിക്കാവ് ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ആരംഭിച്ച ബസ് സ്റ്റാൻഡ് നോക്കുകുത്തിയാവുന്നു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് ഭരണിക്കാവ് മുസ്ലിയാർ ഫാമിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിർമ്മിച്ച സ്റ്റാൻഡ് അന്നത്തെ ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നാടിന് സമർപ്പിച്ചത്. തുടക്കത്തിൽ എല്ലാ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളും സ്റ്റാൻഡിൽ കയറിയ ശേഷമായിരുന്നു പോവാറ്. ഇതിനായി പൊലീസും ആർ.ടി.ഒ അധികൃതരും ടൗണിൽ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ സ്റ്റാൻഡിന്റെ പ്രവർത്തനം നിലച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ കയറാത്തതിനാൽ തങ്ങളും കയറില്ലെന്ന പിടിവാശി സ്വകാര്യ ബസുകളും സ്വീകരിക്കുകയായിരുന്നു. വരുമാനനഷ്ടമാണ് കാരണമായി അവർ ചൂണ്ടിക്കാട്ടിയത്. ബസുകളും യാത്രക്കാരും കയറാതായതോടെ സ്റ്റാൻഡ് ഉപേക്ഷിച്ച നിലയിലാണ്. സാമൂഹ്യവിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും കേന്ദ്രമാണിപ്പോൾ സ്റ്റാൻഡ്.
ഭരണിക്കാവ് ടൗണിൽ ഗതാഗതക്കുരുക്ക്
സ്റ്റാൻഡ് പ്രവർത്തിപ്പിക്കാൻ പൊലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും തുടക്കത്തിൽ കാണിച്ച ആവേശം കെട്ടടങ്ങിയതാണ് പ്രവർത്തനം നിലയ്ക്കാനുള്ള മുഖ്യകാരണം. ഭരണിക്കാവ് ജംഗ്ഷനിൽ നിന്ന് കുറച്ചകലെയായതിനാലാണ് ബസുകൾ സ്റ്റാൻഡിൽ കയറാൻ മടിക്കുന്നത്. ഭരണിക്കാവ് ടൗണിൽ തന്നെ ബസുകൾ നിറുത്തിയിട്ടാണ് യാത്രക്കാരെ കയറ്റുന്നത്. ഏറെസമയം നിറുത്തിയിടുന്നതുമൂലം ടൗണിൽ ഗതാഗതക്കുരുക്കുണ്ടാകുന്നുണ്ട്. വണ്ടിപ്പെരിയാർ - ഭരണിക്കാവ്, കൊല്ലം - തേനി ദേശീയപാതകളും കരുനാഗപ്പള്ളി, അടൂർ, കൊട്ടാരക്കര, ചവറ ഭാഗങ്ങളിലേക്കുള്ള പ്രധാന പാതകളും കടന്നുപോകുന്ന ഭരണിക്കാവ് ടൗൺ പലപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാകുക പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |