പുനലൂർ: ഇടപാടുകാരിൽ നിന്ന് കോടികളുടെ നിക്ഷേപം തട്ടിയെടുത്ത് മുങ്ങിയ ജുവലറി ഉടമ റിമാൻഡിൽ. പുനലൂരിലെ പവിത്രം ജുവലറി ഉടമ സാബു എന്ന സാമുവേലിനെയാണ് ഇന്നലെ പുനലൂർ കോടതി റിമാൻഡ് ചെയ്തത്. 370 ഇടപാടുകാരിൽ നിന്ന് 13 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചശേഷം ഏപ്രിൽ മാസത്തോടെ മുങ്ങിയ സാമുവേൽ, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുമ്പിൽ വെള്ളിയാഴ്ചയാണ് കീഴടങ്ങിയത്. തുടർന്ന് ഇന്നലെ പുനലൂരിലെ കോടതിയിൽ ഹാജരാക്കിയ ജുവലറി ഉടമയെ റിമാൻഡ് ചെയ്യുകയായിരുന്നു. പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ജൂവലറി നടത്തി വന്ന സാബു നിക്ഷേപം, സ്വർണ്ണച്ചിട്ടി തുടങ്ങിയ വകയിൽ പുനലൂരിലും സമീപ പ്രദേശങ്ങളിലുമുളളവരിൽ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു.
ഏപ്രിൽ മുതൽ ജൂവലറി തുറക്കാതായതോടെയാണ് സംശയം തോന്നിയ ഇടപാടുകാർ പുനലൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസ്സെടുത്ത് അന്വേഷണം വ്യാപകമാക്കിയെങ്കിലും ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി.ആർ.അശോക് കുമാറിന്റെ നേതൃത്വത്തിലുളള സംഘം സമുവേലിൻെറ വീട്ടിലും പുനലൂിലെ ജൂവലറിയിലും പരിശോധന നടത്തി 136 ഗ്രാം ഡയമണ്ടും രണ്ടേമുക്കാൽ കിലോ സ്വർണ്ണവും ഒന്നര കിലോ വെളളി ആഭരണങ്ങളും 3,500 രൂപയും കണ്ടെടുത്തിരുന്നു. തുടർന്നാണ് ഉടമ ക്രൈംബ്രാഞ്ചിന് മുന്നിൽ വെളളിയാഴ്ച കീഴടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |