ബ്രസൽസ്: ബെൽജിയം ആന്റ്‌വെർപ്പ് മൃഗശാലയിൽ രണ്ട് ഹിപ്പൊപ്പൊട്ടാമസുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിനാലും നാൽപ്പത്തിയൊന്നും വയസുള്ള ഹിമാനി, ഹെർമിയൻ എന്നീ ഹിപ്പോകൾക്കാണ് കൊവിഡ‌് സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതർ വെളിപ്പെടുത്തി.
വൈറസ് സ്ഥിരീകരിച്ച ഹിപ്പോകൾക്ക് നിലവിൽ മൂക്കൊലിപ്പല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അധികൃതർ അറിയിച്ചു. ഇവ ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്. തന്റെ അറിവിൽ ഹിപ്പൊപ്പൊട്ടാമസുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണെന്നും ഇതിന് മുൻപ് പൂച്ചകളിലും കുരങ്ങുകളിലുമാണ് ഇതുവരെ രോഗം കണ്ടെത്തിയതെന്നും ആന്റ്‌വെർപ്പ് മൃഗശാലയിലെ ഡോക്ടറായ ഫ്രാൻസിസ് വെർകാമൻ പറഞ്ഞു. മൃഗശാലയിലെ ജീവനക്കാർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ഹിപ്പോകൾക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച് ലോകമെമ്പാടുമുള്ള മൃഗശാലകളിലെ ചില മൃഗങ്ങളിലും മറ്റ് ചില വളർത്തുമൃഗങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം നെബ്രാസ്കയിലെ ഒരു മൃഗശാലയിൽ മൂന്ന് ഹിമപ്പുലികൾ കൊവിഡ് ബാധിച്ച് ചത്തിരുന്നു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് കൊവിഡ് പകരുന്നതിന് സാദ്ധ്യത കുറവാണെങ്കിലും മനുഷ്യരിൽ നിന്ന് വളർത്തുമൃഗങ്ങളിലേയ്ക്ക് രോഗം പകരുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |