കിവീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റിൽ 372 റൺസിന്റെ വിജയം
സ്കോർ: ഇന്ത്യ 325/10, 276/7ഡിക്ലയേർഡ്. ന്യൂസിലൻഡ് 62/10, 167/10.
വാങ്കഡേ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ വിജയമുറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് നാലാം ദിനം ചടങ്ങ് തീർക്കൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ന്യൂസിലൻഡിനെ ഓൾഔട്ടാക്കാൻ 69 പന്തുകൾ മാത്രമാണ് നാലാം ദിനം ഇന്ത്യയ്ക്ക് എറിയേണ്ടി വന്നുള്ളൂ.കിവികൾക്ക് നേടാനായത് 27 റൺസ് മാത്രവും. 140/5 എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ന്യൂസിലൻഡിനെ 43 മിനിട്ടിനുള്ളിൽ 167റൺസിൽ ഇന്ത്യൻ ബൗളർമാർ ഓൾഔട്ടാക്കി. ഒന്നേമുക്കാൽ ദിവസം കൂടി മത്സരം അവശേഷിക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇന്നലെ വീണ നാല് കിവി വിക്കറ്റുകളും സ്വന്തമാക്കിയത് ജയന്ത് യാദവായിരുന്നു. അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി. ഇരുവരും 4 വിക്കറ്റ് വീതമാണ് ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സിൽ പങ്കിട്ടെടുത്തത്.
കിവി സ്കോർ 162ൽ വച്ച് രചിൻ രവീന്ദ്രയെ (18) പുജാരയുടെ കൈയിൽ എത്തിച്ച് ജയന്ത് യാദവ് ഇന്നലെ കിവിവിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. തുടർന്ന് 5 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയ്ക്ക് അവർക്ക് ബാക്കി വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. കെയ്ൽ ജാമീസൺ (0), ടിം സൗത്തി (0), സോമർവില്ലെ (1) എന്നിവരെല്ലാം വന്നതും പോയതും ഒരുമിച്ചായിരുന്നു. ഒരറ്റത്ത് പിടിച്ചു നിന്ന ഹെൻറി നിക്കോളാസിനെ (44) അശ്വിന്റെ പന്തിൽ സാഹ സ്റ്റമ്പ് ചെയ്തതോടെ കിവി ഇന്നിംഗ്സിന് തിരിശീല വീഴുകയായിരുന്നു. 1 റൺസുമായി സൂപ്പർ സ്പിന്നർ അജാസ് പട്ടേൽ പുറത്താകാതെ നിന്നു. ടെസ്റ്റിൽ ഒരിന്നിംഗ്സിൽ 10 വിക്കറ്റ് നേട്ടം എന്ന അപൂർവ റെക്കാഡ് സ്വന്തമാക്കിയിട്ടും ടീംതോറ്റതിന്റെ സങ്കടത്തിലാണ് അജാസ് ക്രീസ് വിട്ടത്.
ദ്രാവിഡ വിജയം
ഇതിഹാസ ബാറ്റർ രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിൻ കീഴിൽ കളിച്ച ആദ്യ ടെസ്റ്റ് പരമ്പരയിൽ ജയത്തോടെ തുടങ്ങാനായത് ഇന്ത്യയ്ക്ക് ശുഭ സൂചനയാണ്. നേരത്തെ ദ്രാവിഡിന്റെ പരിശീലനത്തിൻ കീഴിൽ ട്വന്റി-20 പരമ്പരയിലും ഇന്ത്യ ന്യൂസിലൻഡിനെ കീഴടക്കിയിരുന്നു.
നോട്ട് ദ പോയിന്റ്
372- റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് ജയമാണിത്. 2015ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡൽഹിയിൽ നേടിയ 337 റൺസിന്റെ വിജയത്തിന്റെ റെക്കാഡാണ് മറികടന്നത്.
300- ടെസ്റ്റ് വിക്കറ്റുകൾ നാട്ടിൽ തികയ്ക്കാൻ ആർ.അശ്വിനായി.നാട്ടിൽ 300 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബൗളറാണ് അശ്വിൻ. അനിൽ കുംബ്ലെയാണ് (350) ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം.
9-ാമത്തെ പ്ലെയർ ഒഫ് ദ സീരിസ് പുരസ്കാരമാണ് അശ്വിൻ ഈ പരമ്പരയിൽ സ്വന്തമാക്കിയത്. ടെസ്റ്റിൽ ഏറ്റവും കൂടുൽ പ്ലെയർ ഒഫ് ദ സീരിസ് പുരസ്കാരം നേടിയ താരങ്ങളുടെ പട്ടികയിൽ ശ്രീലങ്കയുടെ മുത്തയ്യാ മുരളീധരനൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും അശ്വിനായി.
66-ടെസ്റ്റ് വിക്കറ്റുകൾ ന്യൂസിലൻഡിനെതിരെ അശ്വിൻ സ്വന്തമാക്കി.ഇന്ത്യ -ന്യൂസിലൻഡ് ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരവും അശ്വിനാണ്.
52-ടെസ്റ്റ് വിക്കറ്റുകൾ ഈ വർഷം അശ്വിൻ സ്വന്തമാക്കിക്കഴിഞ്ഞു. അശ്വിൻ അമ്പതോ അതിൽക്കൂടുതലോ വിക്കറ്റ് ടെസ്റ്റിൽ പൂർത്തിയാക്കുന്ന നാലാമത്തെ കലണ്ടർ വർഷമാണിത്.
50-ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും 50 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കാഡ് വിരാട് കൊഹ്ലി ഇന്നലത്തെ ജയത്തോടെ സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |