തഞ്ചാവൂർ: കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ച ശേഷം കുഞ്ഞിനെ ഫ്ലഷ് ടാങ്കിലിട്ട് കൊലപ്പെടുത്തി. തമിഴ്നാട്ടിലാണ് സംഭവം. തഞ്ചാവൂർ സ്വദേശിനിയായ പ്രിയദർശിനി (22)യെ പൊലീസ് അറസ്റ്റ് ചെയ്‌തു. വിവാഹത്തിന് മുന്നേ സുഹൃത്തിൽ നിന്നും ഗർഭം ധരിച്ച പ്രിയദർശിനി സംഭവം പുറത്തറിഞ്ഞാൽ നാണക്കേടാകുമെന്ന് കരുതി ഇത്രയും നാൾ ഒളിച്ചു വച്ചിരിക്കുകയായിരുന്നു.
ഒടുവിൽ കടുത്ത വയറുവേദനയെ തുടർന്ന് തൊട്ടടുത്ത ആശുപത്രിയിലേക്ക് മാതാപിതാക്കൾ എത്തിക്കുകയായിരുന്നു. പ്രസവ ചികിത്സയില്ലാത്ത ആശുപത്രിയിലെ ഐസിയുവിനകത്തെ ടോയ്‌ലറ്റിൽ കയറിയാണ് യുവതി പ്രസവിച്ചത്. തുടർന്ന് കുഞ്ഞിനെ ഫ്ലഷ് ടാങ്കിനകത്ത് വച്ച ശേഷം ആശുപത്രിയിൽ നിന്നും മുങ്ങുകയായിരുന്നു.
പിറ്റേദിവസം, ടോയ്‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ആശുപത്രി അധികൃതർ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് യുവതിയെയും മാതാപിതാക്കളെയും കണ്ടെത്തിയത്. കൊലപാതകം മറച്ചുവച്ചതിന് പ്രിയദർശിനിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |