റാന്നി : കിഴക്കൻ മലയോര പ്രദേശമായ കുരുമ്പൻമൂഴിയും പനംകുടന്തയും വിനോദസഞ്ചാരികൾക്ക് ഇഷ്ടയിടമായിരുന്ന ഒരു കാലുമുണ്ടായിരുന്നു. പെരുന്തേനരുവി കണ്ട് പനംകുടന്ത അരുവിയിലെ വെള്ളച്ചാട്ടത്തിലിറങ്ങാൻ നിരവധിപേരാണ് എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ കലിതുള്ളിയ പ്രകൃതി പ്രദേശത്തിനാകെ മുറിവേൽപ്പിച്ചു. തുടർച്ചയായി ഉണ്ടായ മഴയിലും ഉരുൾപൊട്ടലിലും നാട് നടുങ്ങി. പനംകുടന്ത, പടിവാതുക്കൽ എന്നിവിടങ്ങളിൽ ഉണ്ടായ മൂന്നു ഉരുൾപൊട്ടലുകൾ ജീവന് ഭീഷണിയായി.
കുതിച്ചെത്തിയ മലവെള്ളത്തിൽ ഒരു വീട് പൂർണമായും രണ്ട് വീടുകൾ ഭാഗീകമായും തകർന്നു. പ്രദേശത്തെ ഏക്കറുകണക്കിന് കൃഷിഭൂമിയും ഇല്ലാതായി. ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന റബർമരങ്ങൾ മൂടോടെ പിഴുതു പോയി, വളർത്തു മൃഗങ്ങൾ മണ്ണിനടിയിലായി, വീടുകളിലേക്കുള്ള വഴി തകർന്നു, തോടുകൾക്ക് കുറുകെയുള്ള പാലങ്ങൾ ഇല്ലാതായി. ഒരു നിമിഷം കൊണ്ട് എല്ലാം ഒഴുക്ക് എടുത്തപ്പോൾ നോക്കിനിൽക്കാനെ പ്രദേശവാസികൾക്ക് കഴിഞ്ഞുള്ളൂ.
നഷ്ടക്കണക്കുകൾ ഏറെയാകുമ്പോൾ ഇപ്പോഴും താത്കാലികമായി ഒരുക്കിയ ക്യാമ്പുകളിലാണ് പലരുടെയും ജീവിതം. ജീവൻ രക്ഷിക്കാനുള്ള തന്ത്രപ്പാടിൽ ദൂരപ്രദേശങ്ങളിലെ ബന്ധു വീടുകളിലേക്ക് താമസം മാറി പോയവരുമുണ്ട്. പ്രദേശത്തെ ജീവിത സാഹചര്യങ്ങൾ തന്നെ മാറ്റിമറിച്ചിരിക്കുകയാണ് കഴിഞ്ഞ മഴക്കാലം. തുടരെ ഉണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും പ്രദേശത്തെ ജനങ്ങളുടെ സാധാരണ ജീവിതത്തിന് ഭീഷണിയാകുകയാണ്.
പാലം മാത്രം പരിഹാരം
മലയോര മേഖലയ്ക്കായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച പാലങ്ങൾ യാഥാർത്ഥ്യമാക്കിയാൽ മാത്രമേ ജനജീവിതം സാധാരണ നിലയിലാകൂ.
പമ്പാനദിയിലെ ജലനിരപ്പുയർന്നാൽ ഒറ്റപ്പെട്ടുപോകുന്ന അറയാഞ്ഞിലിമൺ,കുരുമ്പൻമൂഴി ,മുക്കം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളത്തിൽ മുങ്ങിപ്പോകുന്ന കോസ്‌വേകളുടെ സ്ഥാനത്തു പുതിയ പാലം ആവശ്യമാണ്. കിസുമം, ഏഞ്ചൽവാലി മാടമൺ മുക്കം എന്നിവിടങ്ങളിൽ പുതിയ പാലത്തിന്ന് പ്രാരംഭ തുക വകയിരുത്തിയിട്ടുള്ളതാണ് . വലിയ വെള്ളപ്പൊക്കം വരുമ്പോൾ മാത്രം മുങ്ങുമായിരുന്ന നാറാണംമൂഴി പഞ്ചായത്തിലെ കുറുമ്പൻമൂഴി കോസ് വേ മഴ പെയ്താൽ മുങ്ങുമെന്ന അവസ്ഥയിലാണിപ്പോൾ. പമ്പാനദിയിലെ പെരുന്തേനരുവിയിൽ അണക്കെട്ട് നിർമിച്ചതോടെയാണ് കോസ് വേയുടെ മുകളിലൂടെ വെള്ളം ഒഴുകുന്നത്. ചെറിയ തോതിൽ വെള്ളപ്പൊക്കം ഉണ്ടായാൽപ്പോലും ജനങ്ങൾക്ക് ഇരുകര കടക്കാൻ കഴിയാത്തവിധം കോസ് വേ മുങ്ങിപ്പോകും.
പ്രളയത്തിൽ അടിഞ്ഞു കൂട്ടിയ ചെളിയും മണ്ണും നിറഞ്ഞു ഡാം ഏതാണ്ട് ഉപയോഗശൂന്യമായ അവസ്ഥയാണ്.
വൈദ്യുതി ഉൽപ്പാദനം നിലച്ചു
പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ കനാലിലും കിണറിലും ചെളി അടിഞ്ഞത് കാരണം നിറുത്തിവയ്ക്കേണ്ടി വന്ന വൈദ്യുത ഉദ്പാദനം ഇനിയും പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല. പെരുമഴയിൽ വെള്ളത്തിന്റെ നില അനിയന്ത്രിതമായി ഉയർന്നതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് ഉത്പാദനം നിറുത്തിയത്. ചെളിയടിഞ്ഞതിനാൽ വൈദ്യുതി ഉത്പാദനത്തിനായി കനാൽ വഴി മതിയായ അളവിൽ വെള്ളം എത്തിക്കാനാകാത്ത സ്ഥിതിയായിരുന്നു. അതിനാൽ ഡാമിലെ ജലനിരപ്പിൽ കുറവ് വരാതിരുന്നത് കുരുമ്പൻമൂഴിക്ക് ഇന്നും ഭീഷണിയാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |