ന്യൂഡൽഹി: ആർജെഡി നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിന്റെ വിവാഹ നിശ്ചയമാണ് നാളെ. ബീഹാർ മുൻ മുഖ്യമന്ത്രിമാരായ ലല്ലു പ്രസാദ് യാദവിന്റെയും റാബറി ദേവിയുടെയും മകനായ തേജസ്വി വിവാഹം ചെയ്യുന്നത് ആരെയാണെന്ന വിവരം എന്നാൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വിവാഹനിശ്ചയ വാർത്തകൾ പുറത്തുവരുന്ന സമയത്ത് അദ്ദേഹം ബീഹാർ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്തെ രസകരമായൊരു സംഭവം പുറത്തുപറയുകയാണ് പാർട്ടി നേതാക്കളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും. 2016ൽ അദ്ദേഹം ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് സർക്കാർ ഹെൽപ് ലൈനിലെ വാട്‌സാപ് നമ്പരിൽ 47000 സന്ദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 44000 എണ്ണവും അദ്ദേഹത്തിനുളള പ്രേമലേഖനങ്ങളായിരുന്നു.
'റോഡ് നന്നാക്കണം എന്നാവശ്യപ്പെട്ട് ആകെ 3000 സന്ദേശങ്ങളാണ് വന്നത്. എന്നാൽ ബാക്കി 44,000 എണ്ണവും അദ്ദേഹത്തിന്റെ വ്യക്തിഗത നമ്പരാണെന്ന് കരുതിയുളള പ്രേമലേഖനങ്ങളായിരുന്നു. അതും ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നുമുളളത്' ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
അതേസമയം നാളെ നടക്കുന്ന വിവാഹനിശ്ചയത്തിൽ വധുവിനെക്കുറിച്ചുളള വിവരങ്ങൾ ലല്ലുവിന്റെ കുടുംബം പുറത്തുവിട്ടിട്ടില്ല. മാത്രമല്ല അൻപതോളം അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |