കാൻസർ മുക്തമാക്കാനുള്ള പദ്ധതിയുമായി ജില്ലാപഞ്ചായത്ത്
കണ്ണൂർ: ജില്ലയെ കാൻസർ വിമുക്തമാക്കാനുള്ള പദ്ധതിയുമായി ജില്ലാപഞ്ചായത്ത്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് വിപുലമായ ക്യാമ്പയിനുകൾ തുടങ്ങാനാണ് തീരുമാനം. തുടക്കത്തിലെ രോഗനിർണയം നടത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കിയുള്ള രോഗ നിർമ്മാർജനമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
വിവിധ സംഘടനകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. 14ാം പഞ്ചവത്സര പദ്ധതിയിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കാൻസർ വിമുക്ത ജില്ലക്കുള്ള ഫണ്ട് വകയിരുത്തും. മലബാർ കാൻസർ സെന്ററിന്റെയും പരിയാരം മെഡിക്കൽ കോളേജിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തുരത്തും മഹാമാരിയെ
വ്യാപകമായി പരിശോധനാ ക്യാമ്പുകൾ
മൂന്നു മാസക്കാലം തുടർ ബോധവൽക്കരണം
ഭയം അകറ്റാനുള്ള പ്രചാരണം
ജീവിത ശൈലീബോധവൽക്കരണം
ഗർഭാശയ കാൻസർ, സ്തനാർബുദം എന്നിവയെക്കുറിച്ച് സ്ത്രീകൾക്കിടയിൽ കാമ്പയിൻ
സംയുക്ത യോഗം ചേർന്നു
കാൻസർ വിമുക്ത പദ്ധതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംയുക്തയോഗം ചേർന്നു. പ്രസിഡന്റ് പി. പി. ദിവ്യ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ മുഖ്യാതിഥിയായി. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.ബാലസുബ്രഹ്മണ്യൻ ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. കെ .കെ. രത്‌നകുമാരി, അഡ്വ. ടി. സരള, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി .പി. ഷാജിർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി പി .സി.ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. നാരായണ നായിക്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, ഡി പി എം ഡോ. പി കെ അനിൽകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ ഡോ. എം സുർജിത്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |