ന്യൂഡൽഹി: പ്രമുഖ പത്രപ്രവർത്തകൻ കെ.പി.കെ.കുട്ടി (89) ഡൽഹിയിൽ നിര്യാതനായി. പാലക്കാട് ആലത്തൂർ കാവശ്ശേരിയിൽ പെരുമ്പിലാവിൽ കുടുംബാംഗമായ കെ.പി.കെ.കുട്ടി ഡൽഹിയിൽ മകനോടൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
പാലക്കാട്ടെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യൻ എയർ ഫോഴ്സിൽ സേവനമനുഷ്ടിച്ചു. ജോലിക്കിടയിൽ എം.എ ഇംഗ്ലീഷ് ബിരുദമെടുത്ത അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിലാണ് പത്രപ്രവർത്തനം തുടങ്ങിയത്. പിന്നീട് യു .എൻ.ഐയിൽ ചേർന്നു. ബി.ആർ.പി ഭാസ്ക്കർ അവിടെ ന്യൂസ് എഡിറ്ററായിരിക്കുമ്പോൾ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായാണ് തുടങ്ങിയത്. പിന്നീട് ന്യൂസ് എഡിറ്റർ, ഡെപ്യൂട്ടി ജനറൽ മാനേജർ, ചീഫ് എഡിറ്റർ, ജനറൽ മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു.
35 വർഷക്കാലത്തെ പ്രവർത്തന കാലയളവിൽ വാർത്താ ഏജൻസിയുടെ വളർച്ചയിൽ വലിയ സംഭാവന നൽകി. യു.എൻ.ഐയിൽ നിന്ന് വിരമിച്ച ശേഷം ഇൻഡോ - ഏഷ്യൻ സർവ്വീസിൽ പ്രവർത്തിച്ചു. അതിന്റെ സ്ഥാപകാംഗമായ അദ്ദേഹം ചീഫ് മെന്റർ കൂടിയാണ്.
സംഗീതജ്ഞനായ പിതാവിൽ നിന്ന് സംഗീതം പഠിച്ച കുട്ടി നന്നായി വീണ വായിക്കുമായിരുന്നു. 2008ൽ സ്വദേശമായ പാലക്കാട്ട് തിരിച്ചെത്തിയ കുട്ടി അവിടെ 500 ലധികം കുട്ടികൾക്ക് സംഗീത അദ്ധ്യാപനം നടത്തിയിട്ടുണ്ട്. ഭാര്യ. പരേതയായ രാജലക്ഷ്മിക്കുട്ടി മക്കൾ. വിജയ്, അജയ്.മരുമക്കൾ. ചിത്ര, അനിത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |