കണ്ണൂർ: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് തെക്കെക്കുന്നുമ്പ്രം ആറാം വാർഡ് മെമ്പർ കെ.ടി രാജമണി രാജിവച്ചു. കുടുംബശ്രീ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് രാജി. സി.പി.എം ഭരിക്കുന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ നവജ്യോതി സ്വയംസഹായ സംഘത്തിലാണ് വെട്ടിപ്പ് നടന്നത്.
ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യേണ്ട ഏഴ് ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് രാജമണിക്കെതിരായ ആക്ഷേപം. ഇത് സംബന്ധിച്ച് എടക്കാട് പൊലീസിൽ പരാതി ലഭിച്ചിരുന്നു. തീരദേശ മേഖലയിൽ പിന്നാക്ക വികസന കോർപ്പറേഷൻ വായ്പാ പദ്ധതിക്കായി കുടുംബശ്രീ അംഗങ്ങൾ അറിയാതെ സി.ഡി.എസ് നേതൃത്വത്തിലുള്ള ഇവർ വ്യാജ ഒപ്പിട്ട് അപേക്ഷ നൽകി ബാങ്കിൽ നിന്നും പണം പിൻവലിച്ചതായാണ് പരാതി. സംഭവം പുറത്തായതോടെ തുകയുടെ ഒരു വിഹിതം ബാങ്കിൽ തിരിച്ചടച്ചിട്ടുണ്ടാണ് വിവരം. എങ്കിലും ഇത് ക്രിമിനൽ കുറ്റമായി നില നിൽക്കും. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം സംസ്ഥാന തലത്തിൽ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
നവജ്യോതി സ്വയംസഹായ സംഘം എടക്കാട് പൊലീസിലും വിജിലൻസിലും നൽകിയ പരാതിയെ തുടർന്ന് കേസെടുത്തിട്ടുണ്ട്. രാജമണിയുടെ രാജി ആവശ്യപ്പെട്ട് മുഴപ്പിലങ്ങാട് പഞ്ചായത്തിലേക്ക് കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐയും യു.ഡി.എഫും മാർച്ച് നടത്തിയിരുന്നു.
അതേസമയം, എടക്കാട് ഏരിയയിൽ മുഴപ്പിലങ്ങാട് കടവ് ബ്രാഞ്ച് അംഗമായ കെ.പി രാജമണിയെ സി.പി.എം പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇന്നലെ രാത്രിയാണ് ഇതു സംബന്ധമായ അറിയിപ്പ് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുണ്ടായത്. പാർട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന വിധത്തിൽ പ്രവർത്തിച്ചതിനാൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ജില്ലാ കമ്മിറ്റി അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |