വിഴിഞ്ഞം: പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടാംപ്രതിയും അറസ്റ്റിൽ. ഇടുക്കി മന്നാംകണ്ടം വില്ലേജിൽ ഇരുമ്പുപാലം ഒഴുവുത്തടം മഠത്തിൽവീട്ടിൽ ഷൈമോനാണ് (24) തിരുവല്ലം പൊലീസിന്റെ പിടിയിലായത്. കേസിലെ ഒന്നാംപ്രതി കോളിയൂർ കൈലിപ്പാറ കോളനിയിൽ താമസിക്കുന്ന പാച്ചൻ എന്ന പ്രകാശിനെ ഈ മാസം 5ന് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
കോളിയൂർ സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. നവംബർ 12ന് പ്രകാശ് സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ കഴക്കൂട്ടത്തു നിന്ന് ബസിൽ കട്ടപ്പനയിലെത്തിച്ചു. ഇവിടെ നാല് ദിവസത്തോളം ഇവർക്ക് താമസിക്കാൻ സൗകര്യമൊരുക്കി നൽകിയത് ഷൈമോനാണ്. ഇവിടെ നിന്ന് പെൺകുട്ടിയെ തമിഴ്നാട്ടിലെ തേനി, തിരുനെൽവേലി, നാഗർകോവിൽ എന്നിവിടങ്ങളിലെത്തിച്ചും പ്രകാശ് പീഡിപ്പിച്ചു. തമിഴ്നാട്ടിലേക്ക് കടക്കാൻ വാഹനം എത്തിച്ചു നൽകിയതും താമസസൗകര്യം ഉറപ്പാക്കിയതും ഷൈമോനാണ്.
പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ പ്രകാശ് ഇടക്കിടെ താമസം മാറ്റി. ഒരാഴ്ചയോളം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഇവരെ പിന്തുടർന്ന പൊലീസ് കലിംഗരാജപുരത്തു നിന്നാണ് പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഷൈമോന്റെ പങ്ക് വ്യക്തമായത്. തിരുവല്ലം എസ്. എച്ച്.ഒ സുരേഷ് വി. നായരുടെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ മനോഹരൻ, എ.എസ്.ഐമാരായ പ്രിയദേവ്, സുബാഷ്, സി.പി.ഒ രാജീവ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിരുവല്ലം, കോവളം, വിഴിഞ്ഞം, പൂജപ്പുര, വലിയതുറ എന്നിവിടങ്ങളിലായി ആറോളം കേസുകളിലെ പ്രതിയും ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളുമാണ് ഒന്നാംപ്രതി പ്രകാശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |