പോത്തൻകോട്: ഗുണ്ടാ കുടിപ്പകയെ തുടർന്ന് പോത്തൻകോട് കല്ലൂരിൽ മംഗലപുരം ചെമ്പകമംഗലം സ്വദേശി സുധീഷിനെ (35) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമികൾ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ചിറയിൻകീഴ് ശാസ്തവട്ടം സ്വദേശികളായ നന്ദീഷ് (22), മൊട്ട നിധീഷ് (24), ഓട്ടോ ഡ്രൈവർ കണിയാപുരം സ്വദേശി രഞ്ജിത്ത് (28) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 11 പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും പിടിയിലായെന്നാണ് സൂചനയെങ്കിലും പൊലീസ് സ്ഥിരീകരിക്കുന്നില്ല. സുധീഷിന്റെ കാൽ റോഡിൽ വലിച്ചെറിഞ്ഞയാളെയും തിരിച്ചറിഞ്ഞു. സുധീഷ് എന്ന ഉണ്ണിയാണ് വെട്ടിയെടുത്ത കാൽ ബൈക്കിലിരുന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്.
സംഭവത്തിന് ശേഷം ആറ്റിങ്ങൽ വഞ്ചിയൂരിലെ ഭാര്യാവീട്ടിലെത്തിയ ശേഷം ഓട്ടോറിക്ഷയിൽ കിടന്നുറങ്ങിയ രഞ്ജിത്തിനെ ശനിയാഴ്ച രാത്രിയിലാണ് കസ്റ്റഡിയിലെടുത്തത്. കൃത്യം നടത്തിയതിന് ശേഷം എല്ലാവരും പലവഴിക്കായി പോയെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഓട്ടം പോവുക മാത്രമേ ചെയ്‌തുള്ളൂ എന്നാണ് ആദ്യം ഇയാൾ പറഞ്ഞത്. എന്നാൽ പൊലീസ് തെളിവുകൾ നിരത്തി ചോദ്യം ചെയ്യുകയായിരുന്നു. കൊലപാതകത്തിന് മുമ്പ് രഞ്ജിത്ത് ഓട്ടോയിൽ നിന്ന് വാളടക്കമുള്ള ആയുധങ്ങൾ പുറത്തെടുക്കുന്നതും കൃത്യത്തിന് ശേഷം രക്തംപുരണ്ട ആയുധങ്ങളുമായി തിരിച്ചെത്തുന്നതുമായ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ജില്ലയിലെ ഡിവൈ.എസ്.പി.മാർ, എ.സി.പി തുടങ്ങിയവർ പലസംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. അതേസമയം, പ്രതികൾ ബോംബ് ഉപയോഗിച്ചതായി ഇതുവരെ വ്യക്തമായിട്ടില്ലെന്ന് റൂറൽ എസ്.പി. പി.കെ. മധു പറഞ്ഞു. നാടൻ ഏറുപടക്കമെന്ന സംശയത്തിലാണ് പൊലീസ്. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ബൈക്കുകളിലും ഓട്ടോയിലും എത്തിയ സംഘം സുധീഷിനെ വെട്ടിക്കൊന്നത്.
പോത്തൻകോട്ടെ കൊലപാതകം:
ആറ്റിങ്ങൽ പൊലീസിന് വീഴ്ച
തിരുവനന്തപുരം: പോത്തൻകോട്ട് ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് മംഗലപുരം ചെമ്പകമംഗലം സ്വദേശി സുധീഷ് (35) കൊല്ലപ്പെടാൻ ഇടയായ സംഭവത്തിൽ ആറ്റിങ്ങൽ പൊലീസിനുണ്ടായ വീഴ്ച ചർച്ചയാകുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ആറ്റിങ്ങൽ മങ്കാട്ടുമൂലയിൽ രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ സുധീഷ് ഒളിവിൽപോയപ്പോൾ കണ്ടെത്താൻ സമീപത്തെ സ്റ്റേഷനുകളിലടക്കം ആറ്രിങ്ങൽ പൊലീസ് വിവരം അറിയിച്ചില്ലെന്നാണ് ആരോപണം. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള ശ്രമവും ഉണ്ടായില്ല.
ഈ സംഭവത്തിൽ മറ്റ് നാല് പ്രതികളെയും രണ്ടുദിവസത്തിനുശേഷം പിടികൂടിയിരുന്നു. അതിനിടെ ഒളിവിൽപോയ സുധീഷ് അമ്മയുടെ നാടായ പോത്തൻകോട്ടെ കല്ലൂരിൽ എത്തി ബന്ധുവീടുകളിൽ താമസിച്ചിരുന്നു. ഇവിടെ ഇയാൾ നിരന്തരം എത്തുന്നവിവരം പൊലീസിന് അറിയാമായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നിട്ടും പൊലീസ് ഇവിടെ അന്വേഷിച്ച് എത്തിയില്ല. തൊട്ടടുത്ത പ്രദേശങ്ങളിൽ ഇയാൾ മേസ്തിരി പണിയ്ക്കടക്കം പോയിരുന്നു. അതേസമയം, സുധീഷ് ഇവിടെയുണ്ടെന്ന വിവരം അറിഞ്ഞ ഗുണ്ടാസംഘം കാര്യങ്ങൾ നിരീക്ഷിച്ചശേഷമാണ് കൊല നടത്തിയത്. ആറ്റിങ്ങൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം നടക്കുമെന്നാണ് സൂചന.
'പൊലീസ് ഒന്നും ചെയ്യുന്നില്ല',
വിമർശിച്ച് മന്ത്രി ജി.ആർ.അനിൽ
തിരുവനന്തപുരം: ജനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് വിമർശിച്ച് മന്ത്രി ജി.ആർ.അനിൽ. പരാതികളിൽ വേണ്ട നടപടികൾ പൊലീസ് സ്വീകരിക്കാത്തത് ക്രിമിനലുകൾക്ക് സഹായകമാകുന്നു. പോത്തൻകോട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇത്തരം സംഭവങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഒന്നിലധികം വാഹനത്തിലാണ് അക്രമികൾ എത്തിയത്. അക്രമിസംഘം ധൈര്യത്തോടെ കൃത്യം നിർവഹിച്ച് പോയെങ്കിൽ നമ്മുടെ നാട്ടിൽ അത്തരം ആളുകൾക്ക് വരാനും പോകാനും കഴിയുന്നു എന്നാണ്. അതൊരിക്കലും പാടില്ല. അതിനനുസരിച്ചുള്ള ഇടപെടലുകൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |