തൃശൂർ: കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. രണ്ട് ദിവസമായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ കമ്പോളത്തിൽ അപകടകരമായ മാറ്റങ്ങൾക്കാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെ.എൽ.എം.ഡി.എസ്.എ പ്രസിഡന്റ് ഡോ. വി എൻ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ, വർക്കേഴ്‌സ് കോ ഓർഡിനേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ജി. മോട്ടിലാൽ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ്, സെക്രട്ടേറിയറ്റംഗം എം. യു കബീർ, ജില്ലാ പ്രസിഡന്റ് മെർലി വി. ജെ, കെ.എൽ.എം.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷെനി വർഗീസ്, ആശ ജെ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന യാത്രഅയപ്പ് സമ്മേളനം അഡ്വ. വി.ആർ.സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി എസ് .എസ് ചന്ദ്രബാബു (പ്രസിഡന്റ് ), ജി .ആർ. രാജീവ് (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ഫോറസ്റ്റ് ഗാർഡ് തിരിച്ചെത്തി
അതിരപ്പിള്ളി: ഡ്യൂട്ടിക്കിടെ കാണാതായ മുക്കുംപുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഗാർഡ് തിരിച്ചെത്തി. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ പി.എസ്. ബിജുവാണ് ഞായറാഴ്ച ഉച്ചയോടെ തിരിച്ചുവന്നത്. ഇയാളെ കാണായതിനെ തുടർന്ന് മലക്കപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
സ്റ്റോപ്പുകൾ ഉണ്ടാകില്ല
തൃശൂർ : പതിനഞ്ച് മുതൽ ഓടിത്തുടങ്ങുന്ന പാലക്കാട് - എറണാകുളം പാലക്കാട് മെമു എക്സ്പ്രസിന് മങ്കര, പാലപ്പുറം, മുള്ളൂർക്കര, നെല്ലായി, ഡിവൈൻ നഗർ, കൊരട്ടി, ചൊവ്വര എന്നീ ഹാൾട്ട് സ്റ്റേഷനുകളിൽ നൽകിയ സ്റ്റോപ്പുകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പിൻവലിച്ചതായി റെയിൽവേ അറിയിച്ചു. പ്രസ്തുത സ്റ്റേഷനുകളിൽ വണ്ടികൾ നിറുത്തുന്ന തിയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |