മലപ്പുറം : വയോജനങ്ങൾക്ക് ആശ്വാസമായിരുന്ന വയോമിത്രം പദ്ധതിയിലെ പ്രതിസന്ധികൾക്ക് ഇനിയും പരിഹാരമായില്ല. മൂന്ന് മാസത്തോളമായി മുടങ്ങികിടക്കുന്ന മരുന്ന് വിതരണം ഈ മാസം 15നുള്ളിൽ പരിഹരിക്കാനാവുമെന്ന് അധികൃതർ അറിയിച്ചത് വെറും പാഴ്വാക്കായി മാറി. പേരിന് മാത്രം നാല് തരം മരുന്നുകളാണ് കഴിഞ്ഞ മൂന്ന് ദിവസം ജില്ലയിൽ എത്തിയത്. വിവിധ അസുഖങ്ങൾക്കുള്ളതും ജീവിതശൈലി രോഗങ്ങൾക്കുള്ളതുമായ നിരവധി മരുന്നുകൾ ഇനിയും ജില്ലയിൽ എത്തേണ്ടതുണ്ട്.
ഒക്ടോബർ മുതൽ ജില്ലയിലെ വയോമിത്രം പദ്ധതിയിലുള്ള ഗുണഭോക്താക്കൾക്ക് മരുന്ന് ലഭിച്ചിട്ടില്ല. ചികിത്സ മുടങ്ങാതെ നടക്കുന്നുണ്ടെങ്കിലും ആവശ്യമായ മരുന്ന് ഇല്ലാത്തത് രോഗികളേയും ജീവനക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ്. 15നകം എല്ലാ മരുന്നുകളും എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആവശ്യമായത്രയും മരുന്നുകൾ ഇനിയും എത്തിയിട്ടില്ലെന്ന് അധികൃതർ പറയുന്നു. അത്യാവശ്യമായി എത്തേണ്ടിയിരുന്നത് പ്രഷറിനും ഷുഗറിനുമുള്ള മരുന്നുകളാണ്. നിലവിൽ പ്രഷർ,കാത്സ്യം എന്നിവക്കുള്ള മരുന്നുകളും ഇൻഹേലറും മാത്രമാണ് എത്തിയിട്ടുള്ളത്. ഷുഗർ രോഗികൾക്കുള്ള മരുന്നിനായി ഇനിയും കാത്തിരിക്കണം. അലർജി രോഗങ്ങളുള്ളവരും മറ്റു ജീവിതശൈലി രോഗങ്ങളുള്ളവർക്കും ഇനിയും ആവശ്യത്തിനുള്ള മരുന്നുകൾ ലഭ്യമായില്ലെങ്കിൽ മറ്റ് സംവിധാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ജില്ലയിൽ 48,000 ഗുണഭോക്താക്കളാണ് മരുന്ന് വിതരണം മുടങ്ങിയതിനെ തുടർന്ന് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
65 കഴിഞ്ഞവർ ഇനി എന്ത് ചെയ്യും
നഗരസഭകളിലേയും കോർപ്പറേഷനുകളിലേയും 65 വയസ് കഴിഞ്ഞവരാണ് പദ്ധതിയിലെ ഗുണഭോക്താക്കൾ. 5,000 ഗുണഭോക്താക്കളാണ് മഞ്ചേരി നഗരസഭയിൽ മാത്രമുള്ളത്. ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ളത് മഞ്ചേരി നഗരസഭയിലാണ്. മലപ്പുറത്ത് 4,500ഉും ഗുണഭോക്താക്കളുണ്ട്. പദ്ധതി പ്രതിസന്ധിയിലാവുമ്പോൾ വയോജനങ്ങൾക്ക് സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ട സ്ഥിതി വരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ വയോജനങ്ങൾക്ക് മരുന്നിനായി സ്വകാര്യ മേഖലയെ ആശ്രയിക്കാൻ സാധിക്കില്ല. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ പ്രഷറിനും ഷുഗറിനുമുള്ള മരുന്നുകൾക്ക് തീവിലയാണ്.
നഗരസഭകൾ നൽകിയത് 10 ലക്ഷം
നഗരസഭയുടെ വിഹിതവും സർക്കാർ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്.
നഗരസഭകൾ ഗുണഭോക്താക്കൾക്കനുസരിച്ച് പരമാവധി 10 ലക്ഷം രൂപയാണ് നൽകേണ്ടത്.
2011ൽ ആരംഭിച്ച പദ്ധതിയിൽ ഇപ്പോൾ സർക്കാർ കെ.എം.എസ്.സി.എല്ലിന് നൽകാനുള്ളത് 30 കോടിയാണ്. ഇതിൽ ആകെ നൽകിയിട്ടുള്ളത് 10 കോടി രൂപയാണ്
ജില്ലയിൽ എത്തിയ മരുന്നുകൾ
അംലോഡിഫിൻ-5എം.ജി (പ്രഷർ)
എനലാപ്രിൽ (പ്രഷർ)
കാത്സ്യം ടാബ്ലറ്റ്സ്
സെറോഫ്ലോ ഇൻഹേലർ
"മഞ്ചേരി നഗരസഭ പദ്ധതിക്ക് വേണ്ട 10 ലക്ഷം രൂപ നൽകിയിട്ടുണ്ട്. സർക്കാർ നൽകാനുള്ള ബാക്കി തുക നൽകാത്തത് കൊണ്ടാണ് മരുന്ന് ഇനിയും എത്താത്തത്. രോഗികൾക്ക് ചികിത്സ മുടങ്ങാതെ നടക്കുന്നുണ്ട്. പക്ഷേ മരുന്നിനായി സ്വകാര മേഖലയെ ആശ്രയിക്കേണ്ട അവസ്ഥയാണ്."
സുബൈദ, മഞ്ചേരി നഗരസഭ ചെയർപേഴ്സൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |