മാഹി :നോവലിസ്റ്റ് എം.മുകുന്ദന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യുടെ ആദ്യ ചിത്രീകരണ ചടങ്ങ് മയ്യഴിക്ക് ഉത്സവമായി. നാടിന്റെ കഥാകാരനേയും, സിനിമയിലെ കഥാപാത്രങ്ങളേയും കാണാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. മയ്യഴിക്കടുത്ത കാഞ്ഞിരത്തിൻ കീഴിൽ എന്ന തനി നാട്ടുമ്പുറത്തെ സാധാരണക്കാരുടെ പച്ചയായ ജീവിതത്തെ അനാവരണം ചെയ്യുന്ന ഈ സിനിമയുടെ കഥയും, തിരക്കഥയ്ക്കും സംഭാഷണവുമെല്ലാം മുകുന്ദൻ തന്നെയാണ് നിർവഹിച്ചിട്ടുള്ളതെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
സൂരാജ് വെഞ്ഞാറമൂട്,ആൻ അഗസ്റ്റിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രമുഖ സംവിധായകൻ ഹരികുമാർ സംവിധാനം ചെയ്യുന്ന ' ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ 'യുടെ ചിത്രീകരണം ഇന്നലെയാണ് മാഹിയിൽ തുടങ്ങിയത്.
മുൻമന്ത്രി കെ.കെ.ശൈലജ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. മയ്യഴിയടേയും ദില്ലിയടേയും മനുഷ്യജീവിതങ്ങളെ സർഗ്ഗാത്മകമായി വരച്ചുകാട്ടിയ ലോക സാഹിത്യകാരൻ ഇപ്പോൾ നമ്മുടെ പരിസരത്തെ ജീവിതാനുഭവങ്ങൾ അഭ്രപാളികളിലെഴുതുകയാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ശൈലജ പാഞ്ഞു.
നിർമ്മല ഉണ്ണി ആദ്യ ക്ലാപ്പടിച്ചു.കൈലാഷ്, ജനാർദ്ദനൻ,സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അലൈന 'ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.ബെൻസിപ്രൊഡക്ഷൻസിന്റെ ബാനറിൽ കെ .വി ..അബ്ദുൾ നാസർ, ബേനസീർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൻ അഴകപ്പനാണ്.
എം മുകുന്ദന്റെ 'ഓട്ടോ റിക്ഷാക്കരന്റെ ഭാര്യ' എന്ന കഥയുടെ ദൃശ്യാവിഷ്‌ക്കാരമാണ് ഈ ചിത്രം.പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചനാണ് ചിത്രത്തിൽ സംഗീതം പകരുന്നത്.
ചിത്രീകരണം കാണാൻ മാഹി എം എൽ എ രമേശ് പറമ്പത്ത്, റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ ശിവ് രാജ്മീണ , നഗരസഭാ കമ്മിഷണർ സുനിൽ കുമാർ, മുകുന്ദന്റെ ഭാര്യ ശ്രീജ,ജേഷ്ഠസഹോദരൻ എം.രാഘവന്റെ ഭാര്യ അംബുജം, പ്രമുഖ ചലച്ചിത്രനിർമ്മാതാവ് ലിബർട്ടി ബഷീർ, സംവിധായകൻ എൻ.മോഹനൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |