തൃക്കാക്കര: ആശാവർക്കറെ പരസ്യമായി അപമാനിച്ച സംഭവത്തിൽ തൃക്കാക്കര നഗരസഭാ മുൻ ചെയർമാനും 28-ാം വാർഡ് കൗൺസിലറുമായ ഷാജി വാഴക്കാലയ്ക്കെതിരെ കേസെടുത്തു. സ്വന്തം വാർഡിലെ ആശാവർക്കർ ശ്രീജയുടെ പരാതിയിൽ പട്ടികജാതി പീഡന നിരോധനനിയമം അനുസരിച്ചാണ് കേസെടുത്തത്.
ഇന്നലെ രാവിലെ പത്തുമണിയോടെ തൃക്കാക്കര പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിൽ ഇരുവിഭാഗവുമായി ചർച്ച നടത്തിയെങ്കിലും ശ്രീജ പരാതിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. സംഗതി പന്തിയല്ലെന്ന് മനസിലാക്കിയതോടെ ഷാജി വാഴക്കാല പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തേക്കുപോയി. വൈകിട്ട് നാലുമണിയോടെ അസി.കമ്മീഷണർ പി.വി. ബേബി ആശാവർക്കറുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷമാണ് കേസെടുക്കാൻ നിർദേശിച്ചത്.
മൊഴിയെടുക്കാൻ താമസിച്ചതായി ആരോപിച്ച് സി.പി.എം വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.ടി. ശിവൻ, വാസുദേവൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുവിഭാഗം ആശാവർക്കർമാർ രംഗത്തെത്തി. രാത്രി ഏഴരയോടെയാണ് വനിതാ പൊലീസുകാരിയെ വിളിപ്പിച്ച് മൊഴിരേഖപ്പെടുത്തിയത്.
കഴിഞ്ഞ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ വച്ച് കിലയുടെ പരിശീലനത്തിന് എത്തിയപ്പോഴായിരുന്നു കൗൺസിലറിൽനിന്ന് അവഹേളനം ഏൽക്കേണ്ടിവന്നതെന്ന് ശ്രീജ പറഞ്ഞു. നഗരസഭയിലെ 43 ആശാ വർക്കർമാരിൽ പ്രളയ - കൊവിഡ് കാലങ്ങളിൽ മികച്ച പ്രവർത്തനം നടത്തി ഏറ്റവും കൂടുതൽ ഇൻസെന്റീവ് വാങ്ങിയയാളാണ് ശ്രീജ. കഴിഞ്ഞ ഓണക്കാലത്ത് ആശാവർക്കർമാരെ നഗരസഭ ഓണപ്പുടവ നൽകി ആദരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ശ്രീജയെ മാത്രം അവഗണിച്ചു. തുടർന്ന് ഒരുവിഭാഗം ആശാവർക്കർമാർ ഓണപ്പുടവ തിരികെനൽകിയത് വാർത്തയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |