തൃക്കാക്കര: മുണ്ടംപാലം പെട്രോൾപമ്പിന് സമീപം യുവാവിനെ മൂവർസംഘം മർദിച്ചു. കളപ്പുരക്കൽ മുഹമ്മദ് റാഫിയാണ് ആക്രമണത്തിന് ഇരയായത്. ജോലികഴിഞ്ഞ് വരുന്നവഴി വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ മുണ്ടംപാലം പെട്രോൾപമ്പിന് സമീപത്തെ കടയിലേക്ക് കയറുന്നതിനിടെ വാഹനത്തിന്റെ ഇൻഡിക്കേറ്റർ ഇടാതെയാണ് തിരിഞ്ഞതെന്ന് ആരോപിച്ച് മറ്റൊരു ഇരുചക്രവാഹനയാത്രക്കാരൻ റാഫിയെ തടഞ്ഞുനിറുത്തി അസഭ്യപ്രയോഗത്തോടെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. അതുവഴി യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യബസിലെ ഡ്രൈവറും സുഹൃത്തും ബസ് നടുറോഡിൽ നിറുത്തി ബസിൽ നിന്നിറങ്ങിവന്നും റാഫിയെ ക്രൂരമായി മർദ്ദിച്ചു. ഇവർക്ക് മർദ്ദിച്ച ഇരുചക്രവാഹനയാത്രക്കാരനുമായി ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്നു. പിന്നീട് ബസിലേക്ക് കയറ്റി മർദ്ദിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും യാത്രക്കാരും ഇടപെട്ടതോടെ റാഫിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. മറ്റൊരാണ് പിന്നീട് ബസ് ഓടിച്ചുകൊണ്ട് പോയത്. റാഫിയുടെ തലക്കും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നടപടികളിലാണ് പൊലീസ്. ബസ് വഴിയിൽനിർത്തി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിനും പരാതി ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |