ആലപ്പുഴ: അവശ്യവസ്തുക്കളുടെയും പാചകവാതകത്തിന്റെയും വില പിടിവിട്ടുയർന്നതോടെ ഹോട്ടലുകളുടെ നടുവൊടിഞ്ഞു. ഇന്ധന വിലവർദ്ധന പ്രതിസന്ധി സൃഷ്ടിച്ചതിനിടയിലാണ് പച്ചക്കറി വിലയും കുതിച്ചുയർന്നത്. ഇതോടെ പിടിച്ചുനിൽക്കാനാവാതെ കടക്കെണിയിലായിരിക്കുകയാണ് ചെറുകിട ഹോട്ടൽ മേഖല.
വാടകയും വൈദ്യുതി ബില്ലും ലോണും അടയ്ക്കാൻ പലരും പെടാപ്പാടുപെടുകയാണ്. വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്നാണ് ഹോട്ടൽ രംഗത്തുള്ളവർ പറയുന്നത്. ഊണിനൊപ്പമുള്ള കറികളിൽ പച്ചക്കറി വിഭവങ്ങളുടെ അളവും കുറഞ്ഞിട്ടുണ്ട്. പച്ചക്കറി വില ചാഞ്ചാടി നിൽക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇതിനനുസരിച്ചുള്ള വിറ്റുവരവ് ഹോട്ടലുകൾക്ക് ലഭിക്കുന്നുമില്ല. ചെറുകിട ഹോട്ടലുകളും തട്ടുകടകളും പ്രവർത്തനം നിറുത്തേണ്ട അവസ്ഥയിലാണ്. കൊവിഡ് ഇടവേളയ്ക്ക് ശേഷം കച്ചവടം ലഭിച്ചുതുടങ്ങിയപ്പോഴാണ് വിലക്കയറ്റം വില്ലനായത്.
കുടുംബശ്രീ ജനകീയ ഭക്ഷണശാലകളും അടുപ്പെരിക്കാനാവാതെ വിഷമിക്കുകയാണ്. 20 രൂപയ്ക്ക് ഊണ് നൽകുമ്പോൾ പത്ത് രൂപയാണ് സർക്കാർ സബ്‌സിഡിയായി നൽകുന്നത്. അഞ്ച് മുതൽ 15പേർ വരെ പണിയെടുക്കുന്ന ഓരോ ഭക്ഷണശാലയിലും ദിവസേന 700 മുതൽ 1200വരെ പേർക്ക് വരെ ഭക്ഷണം നൽകുന്നുണ്ട്. ഇവർക്ക് കൂലി നൽകാൻ പോലും വിറ്റുവരവ് തികയുന്നില്ല.
വില കൂട്ടാനൊരുങ്ങി ഉടമകൾ
1. തുവരപ്പരിപ്പ്, ഉഴുന്ന്, വറ്റൽമുളക്, മല്ലി എന്നിവയ്ക്ക് 30 രൂപയോളം വിലകൂടി
2. ഇറച്ചിക്കോഴി വിലയും വർദ്ധിക്കുന്നു
3. പച്ചക്കറി വില സർവകാല റെക്കാഡിൽ
4. വിഭവങ്ങളുടെ വില കൂട്ടാതെ പിടിച്ചുനിൽക്കാനാവില്ല
5. മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാവുന്നില്ല
സാമ്പാറിൽ മുങ്ങിത്തപ്പണം
ഹോട്ടലുകളിൽ സുലഭമായി വിളമ്പുന്ന സാമ്പാറിൽ കഷണങ്ങൾ അപ്രത്യക്ഷമായി. പല ഹോട്ടലുകളിലും ഒഴിച്ചുകറി മോര്, രസം, മീൻ കറി എന്നിവയിലേയ്ക്ക് ചുരുങ്ങി. രസത്തിൽ നിന്ന് തക്കാളിയും പടിയിറങ്ങി. അവിയലിന്റെ അളവും കുറഞ്ഞു. വീടുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഉഴുന്ന്, പരിപ്പ്, പയർ, അരി എന്നിവയ്ക്കും വിലകൂടി.
''''
പച്ചക്കറി വില റോക്കറ്റ് വേഗത്തിൽ ഉയരുകയാണ്. ജീവനക്കാരുടെ ശമ്പളം പോലും നൽകാൻ കഴിയുന്നില്ല. സാധനങ്ങൾക്ക് വില വർദ്ധിക്കുമ്പോൾ അതിനനുസരിച്ച് ഭക്ഷണ വില കൂട്ടണം.
ഉണ്ണി, ചെറുകിട ഹോട്ടൽ വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |