കണ്ണൂർ: അതിമാരക ലഹരിമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി രണ്ട് യുവാക്കൾ കണ്ണൂരിൽ അറസ്റ്റിലായി. കണ്ണൂർ നീർക്കടവ് സ്വദേശി ചെട്ടിപ്പറമ്പത്ത് വീട്ടിൽ സി.പി പ്രജൂൺ(25), കക്കാട് പള്ളിപ്രം സ്വദേശി ഷീബാലയത്തിൽ ടി.യദുൽ എന്നിവരാണ് പിടിയിലായത്. കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഉത്തരമേഖല എക്സൈസ് കമ്മിഷണറുടെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഡയോ സ്കൂട്ടറിൽ കടത്തുകയായിരുന്ന 0.1586 മില്ലിഗ്രാം എൽ.എസ്.ഡി ഇവരിൽ നിന്ന് കണ്ടെടുത്തു.കണ്ണൂർ ടൗൺ, സിറ്റി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന ചെയ്യുന്ന പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു. രഹസ്യ വിവരത്തിൽ ദിവസങ്ങളോളം നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്. ഇവരെ പിടികൂടിയ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ പി.ടി യേശുദാസൻ, പ്രിവന്റിവ് ഓഫിസർമാരായ ശശി ചേണച്ചേരി, എം.കെ സന്തോഷ്, ജോർജ്ജ് ഫെർണാണ്ടസ്, കെ.എം ദീപക്, സിവിൽ എക്സൈസ് ഓഫിസർ കെ.വി ഹരിദാസൻ, എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ രജിരാഗ്, ജലിഷ്, കെ.ബിനീഷ് എന്നിവരമുണ്ടായിരുന്നു.
കടത്തുകാരെകുറിച്ച് വിവരം
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സർക്കിൾ ഇൻസ്പെക്ടർ ദിലീപാണ് ഇവരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്ന വിവിധയിനം ലഹരിമരുന്ന് ,കടത്ത് സംഘം, കമ്മിഷൻ ഏജന്റുമാർ, വിൽപ്പനക്കാർ എന്നിവരെക്കുറിച്ച് എക്സൈസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ വടകര എൻ.ഡി.പി.എസ് കോടതി റിമാൻഡ് ചെയ്തു.
എൽ.എസ്.ഡി
ലൈസർജിക് ആസിഡ് ഡൈ ഈതൈലമൈഡ്, (എൽ.എസ്.ഡി) ദുരുപയോഗിക്കപ്പെടുന്ന ഒരു മയക്കുമരുന്നാണ്. ഭാഗിക കൃത്രിമസംയുക്തമായ ഇത് മനുഷ്യന്റെ സംവേദനത്തെയും ചിന്തയെയും മാറ്റിമറിക്കുന്ന സ്വഭാവമുള്ളതാണ്. കണ്ണടച്ചിരിക്കമ്പോഴും തുറന്നിരിക്കുമ്പോഴും യഥാർത്ഥമല്ലാത്ത കാഴ്ച്ചകൾ കാണുന്നതായി തോന്നുക, മതപരമായ അനുഭവങ്ങൾ അനുഭവിക്കുക എന്നിവയാണ് പ്രത്യേകതകൾ. സാധാരണ ഉപയോഗിക്കുന്ന മാത്രയിൽ നിന്ന് അൽപ്പം വ്യത്യാസം വരുമ്പോൾ തന്നെ വിഷസ്വഭാവം കാണിക്കാറുണ്ട്. ആകുലത, അകാരണഭീതി (പാരനോയിയ), ഡെല്യൂഷനുകൾ എന്നിവ ഈ മരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.ഡി.ജെ പാർട്ടികളിൽ പേപ്പർ, സൂപ്പർമാൻ, ബൂമർ, ലാല, ആലിസ് എന്നീ കോഡ് ഭാഷകളിലും അറിയപ്പെടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |