കോട്ടയം: തിരുവനന്തപുരത്ത് ഗുണ്ടാക്കുടിപ്പകയിൽ യുവാവിനെ വെട്ടിക്കൊന്ന് കാൽമുറിച്ച് മാറ്റി പൊതുസ്ഥലത്ത് ഉപേക്ഷിച്ച സംഭവത്തിൽ മുഖ്യ പ്രതിയെ പിടികൂടാനുള്ള ശ്രമം നടക്കുമ്പോൾ ജില്ലയിൽ മാസങ്ങൾക്ക് മുൻപ് നടന്ന സമാന കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. മുണ്ടത്താനം വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ മനേഷ് തമ്പാൻ വധക്കേസിലാണ് നാല് പ്രതികൾക്കെതിരെ കുറ്റപത്രം ഒരുങ്ങുന്നത്.
ഒക്ടോബർ ഏഴിനാണ് മനേഷ് തമ്പാനെ ജയേഷും ബന്ധു സച്ചു ചന്ദ്രനും സുഹൃത്തുക്കളായ സച്ചിൻ സുരേഷ്, ജിജോ വർഗീസ് എന്നിവർ ചേർന്ന് വെട്ടിവീഴ്ത്തിയ ശേഷം കാൽ മുറിച്ചെടുത്ത് സമീപത്തെ കവലയിൽ വച്ചത്. കൊലപാതക ശേഷം ജയേഷും സച്ചുവും മണിമല പൊലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതികൾ പുറത്തിറങ്ങരുതെന്ന ലക്ഷ്യത്തിലാണ് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കറുകച്ചാൽ പൊലീസ് ഒരുങ്ങുന്നത്. മനേഷും ജയേഷും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജയേഷിനെ വീട്ടിൽക്കയറി കാലിന് വെട്ടിയ കേസിൽ മനേഷ് പ്രതിയായിരുന്നു. ഇതിന് പകരമായി മനേഷിനെ വെട്ടിവീഴ്ത്തിയ ശേഷം കാൽ ഗൂർഖകൾ ഉപയോഗിക്കുന്ന കത്തിക്ക് അറുത്ത ശേഷം പിരിച്ച് എടുക്കുകയായിരുന്നെന്നും രക്തംവാർന്നാണ് മനേഷ് മരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
പുറത്തിറങ്ങിയാൽ സാക്ഷിപറഞ്ഞവരെയും മറ്റും വെട്ടിക്കൊല്ലുമെന്ന് സ്റ്റേഷനിൽവച്ചും തെളിവെടുപ്പ് സമയത്തും ജയേഷ് ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് റിമാൻഡിലുള്ള പ്രതികൾ പുറത്തിറങ്ങാതിരിക്കാൻ കൊലപാതകം നടന്ന് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |