തൊടുപുഴ: പി.ജെ. ജോസഫിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുട്ടുകുത്തിച്ച ഏക വ്യക്തി പി.ടി. തോമസാണ്. അതിന് പിന്നിലൊരു മധുര പ്രതികാരത്തിന്റെ കഥയുണ്ട്.
ഇരുവരും തമ്മിലുള്ള ആദ്യ പോരാട്ടം 1996ലായിരുന്നു. തൊടുപുഴ ഗേൾസ് സ്കൂളിൽ പാതിരാത്രിയോളം നീണ്ട വോട്ടെണ്ണൽ പകുതി കഴിഞ്ഞപ്പോൾ തന്നെ ജോസഫ് ജയം ഉറപ്പിച്ചിരുന്നു. എന്നാൽ അവസാനം വരെ ശുഭ പ്രതീക്ഷയുണ്ടായിരുന്ന പി.ടി. തോമസ് ചുരുക്കം ചില പ്രവർത്തകരോടൊപ്പം ഇവിടെ തുടർന്നു. പുലർച്ചെ ഫലം പുറത്തു വിടുമ്പോൾ സ്കൂളിന് മുമ്പിലുള്ള റോഡാകെ എതിർ പാർട്ടിക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. സംഘർഷമുണ്ടാകുമെന്നും സ്കൂളിന്റെ മതിലു ചാടി ടിബി വഴി രക്ഷപ്പെടാമെന്നും പൊലീസിന്റെ നിർദ്ദേശം. പോകുന്നെങ്കിൽ സ്കൂളിന്റെ മുൻവാതിലിലൂടെ തലയുയർത്തി തന്നെയെന്ന് പി.ടിയും. പൊലീസ് അകമ്പടിയോടെ പുറത്തെത്തിയപ്പോൾ, ആൾക്കൂട്ടം അസഭ്യംവിളി തുടങ്ങി. ആരോ ചെരുപ്പു കൊണ്ടടിച്ചു. ഒരു വിധത്തിൽ പുറത്തെത്തുമ്പോൾ പി.ടി. മനസിലുറപ്പിച്ചു, എന്തു വന്നാലും അടുത്ത തവണ തൊടുപുഴ പിടിച്ചിരിക്കും. 2001ൽ ജില്ലയിലെ ശക്തനായി മാറിയ തോമസിന് പാർട്ടി പീരുമേടും ഉടുമ്പഞ്ചോലയുമെല്ലാം വച്ചു നീട്ടി. തൊടുപുഴ തന്നെ പി.ടി തിരഞ്ഞെടുത്തു. വാശിയേറിയ പോരാട്ടത്തിൽ ജോസഫിനെ 6125 വോട്ടിന് തോല്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |