ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയ അക്രമി സംഘാംഗങ്ങളായ മണ്ണഞ്ചേരി പഞ്ചായത്തിൽ നോർത്ത് ആര്യാട് ഒറ്റക്കണ്ടത്തിൽ ഒ.എസ്. അതുൽ (27), കോമളപുരം അവലൂക്കുന്ന് തൈവെളിയിൽ കെ. വിഷ്‌ണു (28), സൗത്ത് ആര്യാട് കിഴക്കേവേലിയകത്ത് ഡി. ധനേഷ് (25), മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കാട്ടൂർ കാടുവെട്ടിയിൽ കെ.യു. അഭിമന്യു (27), മണ്ണഞ്ചേരി പൊന്നാട് കുന്നുമ്മേൽ വെളിയിൽ കെ.യു. സനന്ദ് (36) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇവരെ വിശദമായി ചോദ്യം ചെയ്യാൻ അടുത്ത ദിവസം കസ്‌റ്റഡിയിൽ വാങ്ങും. ഇതോടെ അക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പ്രതികളും പിടിയിലായി. ഈ സംഘത്തിന് വഴികാട്ടിയായി വാഗണാർ കാറിൽ സഞ്ചരിച്ച മണ്ണഞ്ചേരി സ്വദേശികളായ പൊന്നാട് പ്രണവത്തിൽ പി.വി. പ്രണവ് (28), 20 ാം വാർഡിൽ പടിഞ്ഞാറേ വെളിയിൽ പി.കെ. ശ്രീരാജ് (30) എന്നിവർ ഇന്നലെ അറസ്‌റ്റിലായി.
അക്രമി സംഘം സഞ്ചരിച്ചിരുന്ന കാർ വിഷ്‌ണുവാണ് ഒാടിച്ചിരുന്നത്. അഭിമന്യൂ, അതുൽ, ധനേഷ്, സനന്ദ് എന്നിവരാണ് വടിവാളിന് ഷാനിനെ ആക്രമിച്ചത്. വാഗണറിൽ സഞ്ചരിച്ചവർ ഷാനിനെ തിരിച്ചറിഞ്ഞ് നൽകിയതോടെ അക്രമി സംഘംസഞ്ചരിച്ചിരുന്ന സ്വിഫ്‌ട് കാറിലുള്ളവർ ഷാനിനെ ഇടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. പ്രതികളെ രക്ഷിക്കാൻ സഹായിച്ച കൂടുതൽ പേർ ഇനി പിടിയിലാകാനുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇരു വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇതോടെ കേസിൽ 14 പേർ അറസ്‌റ്റിലായി. അതേസമയം, ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ അറസ്‌റ്റിലായതായി സൂചനയുണ്ട്.
അഞ്ചു വാളുകൾ കണ്ടെടുത്തു
ഷാൻ വധക്കേസിൽ പ്രതികൾ ഉപേക്ഷിച്ച അഞ്ചു വടിവാളുകൾ പൊലീസ് കണ്ടെടുത്തു. ചേർത്തല തെക്ക് അരിപ്പറമ്പിന് തെക്ക് പുല്ലം കുളത്തിന് സമീപം ഒഴിഞ്ഞ കുറ്റിക്കാട്ടിൽ നിന്നാണ് പഴയ മഴക്കോട്ടിൽ പൊതിഞ്ഞ നിലയിൽ വാളുകൾ ലഭിച്ചത്. മൂന്നു വാളുകളിൽ ഉണങ്ങിയ രക്തക്കറയുണ്ട്. കേസിൽ പിടിയിലായ പ്രതികളുടെ കുറ്റസമ്മത മൊഴി പ്രകാരമാണ് പൊലീസ് പരിശോധന നടത്തിയത്.
ആസൂത്രണം ആർ.എസ്.എസ് ജില്ലാ പ്രചാരകിന്റെ നേതൃത്വത്തിൽ
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആർ.എസ്.എസ് ആലപ്പുഴ ജില്ലാ പ്രചാരക് ശ്രീനാഥിന്റെ നേതൃത്വത്തിലെന്ന് പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കരുനാഗപ്പള്ളിയിലെ ഒരു കൊലക്കേസിൽ പ്രതിയും കൊല്ലം സ്വദേശിയുമായ ശ്രീനാഥ് ഇപ്പോൾ ഒളിവിലാണ്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അന്വേഷണ സംഘം നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
ആലപ്പുഴ തോണ്ടൻകുളങ്ങരയിലെ ആർ.എസ്.എസ് കാര്യാലയത്തിലെ ശ്രീനാഥിന്റെ മുറിയിൽ നടന്ന ഗൂഢാലാേചനയിൽ, കേസിൽ ആദ്യം അറസ്റ്റിലായ രാജേന്ദ്രപ്രസാദും രതീഷുമാണ് പങ്കെടുത്തത്. ഇവരാണ് അക്രമി സംഘത്തെ തയ്യാറാക്കിയത്. ഷാനെ അക്രമിച്ചശേഷം ചേർത്തല അരീപ്പറമ്പ് പുല്ലംകുളത്തിനു സമീപത്താണ് ആദ്യം സംഘമെത്തിയത്. ഇവിടെ വിജനമായ പ്രദേശത്ത് അഞ്ച് വടിവാൾ ഉപേക്ഷിക്കുകയും അക്രമി സംഘത്തിലെ നാലു പേർ ഇറങ്ങുകയും ചെയ്‌തു. പിന്നീട്,കാർ ഓടിച്ചിരുന്ന വിഷ്‌ണു കണിച്ചുകുളങ്ങര ക്ഷേത്രത്തിന് വടക്ക് അന്നപുരയിൽ വാഹനം ഉപേക്ഷിച്ചു. ഇവിടെ നിന്ന് വിഷ്‌ണു ഒഴിച്ചുള്ള പ്രതികളെ സേവാഭാരതിയുടെ ആബുംലൻസിൽ, ഇപ്പോൾ റിമാൻഡിലുള്ള അഖിൽ ചേർത്തലയിലെ ആർ.എസ്.എസ് കാര്യാലയത്തിൽ എത്തിച്ചു. വിഷ്‌ണു മറ്റൊരു ബൈക്കിലുമെത്തി. പൊലീസ് എത്തിയതോടെ അഞ്ചംഗ സംഘം രണ്ടു വഴിക്ക് ഒാടി രക്ഷപ്പെട്ടു.എറണാകുളത്ത് സംഗമിച്ച സംഘം തിരുവനന്തപുരം, പഴനി, മൂന്നാർ എന്നിവിടങ്ങളിൽ കഴിഞ്ഞ ശേഷമാണ് പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |