പൊന്നാനി: റോഡ് കൊണ്ടുള്ള ദുരിതത്തിൽ പൊറുതിമുട്ടുകയാണ് ഓം തൃക്കാവ് റോഡിലെ കുടുംബങ്ങൾ. റോഡ് അറ്റകുറ്റപ്പണി നടത്താതും അശാസ്ത്രീയ നിർമ്മാണം മൂലമുള്ള വെള്ളക്കെട്ടും കാരണം മഴയും വേനലും ഒരുപോലെ ദുരിതത്തിലാണ് ഇവിടെയുള്ളവർ. റോഡിന്റെ ടാറിംഗ് നടക്കാത്തത് മൂലം കാൽനടയാത്ര പോലും ദുസ്സഹമാണ്. പൊടിശല്യം കാരണം തീരാദുരിതമാണ് നേരിടേണ്ടി വരുന്നത്. പുനർനിർമ്മാണത്തിനായി പൊളിച്ചിട്ട ഓം തൃക്കാവ് റോഡരികിൽ വെള്ളം ഒഴുകിപ്പോകാനുള്ള കാന നിർമ്മിക്കുന്നതിന് പകരം നേരത്തെയുണ്ടായിരുന്ന കാന ഭിത്തി കെട്ടി അടക്കുന്ന പ്രവൃത്തി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അശാസ്ത്രീയമായ ഈ പ്രവൃത്തി നാട്ടുകാർ തടഞ്ഞു. മഴക്കാലത്ത് കനത്ത വെള്ളക്കെട്ടുള്ള റോഡിന്റെ പുനർനിർമ്മാണത്തിനൊപ്പം വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള കാന നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന്റെ ഒരു ഭാഗത്ത് കാന നിർമ്മാണം നടക്കുന്നതിനിടെ കാന കലുങ്കുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് ഭിത്തി നിർമ്മാണം നടന്നത്. ഈ പ്രവൃത്തി കൂടുതൽ ദുരിതമുണ്ടാക്കുമെന്ന് പറഞ്ഞാണ് പ്രദേശവാസികൾ തടഞ്ഞത്. മാസങ്ങൾക്ക് മുമ്പ് മഴക്കാലത്ത് റോഡിൽ ക്വാറി വേസ്റ്റ് ഇട്ടതോടെ മഴവെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതായി. ഇതോടെ വീടുകൾക്ക് ചുറ്റും വെള്ളക്കെട്ടായി. ഈ ഭാഗത്താണ് കാന ഒഴിവാക്കി ഭിത്തി കെട്ടുന്നത്. ബാർലിക്കുളം ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഈ കനാൽ വഴിയാണ് ഒഴുകിപ്പോയിരുന്നത്. കാന അടച്ചാൽ നിരവധി ഭാഗങ്ങൾ വെള്ളത്തിനടിയിലാവും. വർഷങ്ങളായി തകർന്ന റോഡിലൂടെ ദുരിതയാത്രയാണ് നാട്ടുകാർ നടത്തുന്നത്. ഈഴുവത്തിരുത്തി പാക്കേജിൽ ഉൾപ്പെടുത്തിയ റോഡ് നിർമാണം ആരംഭിക്കാൻ കാലതാമസം നേരിട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നേരത്തെ എടുത്ത നിർമ്മാണ പ്രവർത്തനങ്ങളുടെ തുക ലഭിക്കാത്തതിനാലാണ് നിർമ്മാണം വൈകുന്നതെന്നായിരുന്നു കരാറുകാരന്റെ വിശദീകരണം. ക്വാറികളുടെ പ്രവർത്തനം നിലച്ചതാണ് നിർമ്മാണം വൈകാനിടയാക്കിയതെന്നാണ് കരാറുകാരൻ നഗരസഭയെ അറിയിച്ചത്. ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കണമെന്നും, അല്ലാത്തപക്ഷം കരിമ്പട്ടികയിൽ കരാറുകാരനെ ഉൾപ്പെടുത്തുമെന്നും നഗരസഭ അറിയിച്ചതോടെയാണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്.എന്നാൽ ഭിത്തി കെട്ടാനുള്ള നീക്കം ഇരട്ടി ദുരിതമായി മാറിയിരിക്കുകയാണ്. എല്ലാ മഴക്കാലത്തും വീടിനകത്ത് വരെ വെള്ളം കയറുന്ന സ്ഥിതിയാണ്. കാനക്ക് പകരം ഭിത്തി നിർമ്മിക്കാനുള്ള കാര്യം കൗൺസിലർ പോലും അറിഞ്ഞില്ലെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. എസ്റ്റിമേറ്റ് പ്രകാരം കാന നിർമ്മാണത്തിനുള്ള ഫണ്ടില്ലെന്നും, ഭിത്തി നിർമ്മിക്കാനാണ് പദ്ധതിയിലുള്ളതെന്നുമാണ് അധികൃതരുടെ വിശദീകരണം. കാനനിർമ്മിക്കാതെ ഭിത്തി കെട്ടാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |