മൊഗാഡിഷു : സൊമാലിയയിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് പ്രസിഡന്റ് അബ്ദുള്ള മൊഹമ്മദ് പ്രധാനമന്ത്രി ഹുസൈൻ റോബിളിനെ പുറത്താക്കി. പാർലമെന്ററി തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഹുസൈൻ റോബിളിനെ സസ്പെന്റ് ചെയ്യുന്നതായി പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് മറൈൻ ഫോഴ്സ് കമാൻഡറേയും പുറത്താക്കിയെന്ന് അറിയിച്ചിട്ടുണ്ട്. അതേ സമയം പ്രസിഡന്റ് അബ്ദുള്ള മൊഹമ്മദിന്റെ നീക്കം പ്രകോപനപരവും ഭരണഘടാന വിരുദ്ധവുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അതേ സമയം സൈനിക അട്ടിമറി നടത്താനുള്ള പ്രസിഡന്റിന്റെ നീക്കം പരാജയപ്പെട്ടത് കാരണമാണ് അദ്ദേഹം ഇങ്ങനെയൊരു നീക്കം നടത്തിയതെന്നും ആരോപിക്കുന്നു. രാജ്യത്തെ ജനങ്ങൾക്ക് സ്വീകാര്യമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തി സമാധാനപരമായ രീതിയിൽ അധികാരക്കൈമാറ്റം നടത്തി തന്റെ കടമ നിറവേറ്റുമെന്ന് പ്രധാനമന്ത്രി ഹുസൈൻ റോബിൾ പറഞ്ഞു. സൈന്യത്തിന്റെ സഹായത്തോടെ ഭരണ അട്ടിമറി നടത്താനാണ് പ്രസിഡന്റിന്റെ ശ്രമമെന്നും അത് വിജയിക്കില്ലെന്നും വിവര സാങ്കേതിക സഹമന്ത്രി യൂസഫ് ഒമർ അദാല പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന് ചുറ്റും സുരക്ഷാ സേനയെ വിന്യസിച്ചെന്ന് കരുതി അദ്ദേഹത്തെ ഭരണഘടന അനുശാസിക്കുന്ന ചുമതലകളിൽ നിന്ന് പിന്തിരിക്കാനാകില്ലെന്നും അദാല കൂട്ടിച്ചേർത്തു. അതേ സമയം രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയ്ക്ക് ഇരു നേതാക്കളും ഉടൻ പരിഹാരം കാണണമെന്ന് സൊമാലിയയിലെ യു.എസ് എംബസി പ്രതികരിച്ചു. രാജ്യത്ത് നവംബർ 1 ന് ആരംഭിച്ച പാർലമെന്റ് ഇലക്ഷൻ ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. ഇതിനെ തുടർന്നുള്ള തർക്കങ്ങളാണ് പുതിയ സംഭവ വികാസങ്ങൾക്ക് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |